Latest NewsKeralaNews

യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരം: എ.എ റഹിം

ക്രിമിനലുകളും ഗുണ്ടകളും ആണെങ്കില്‍,വെടിയുതിര്‍ത്ത് അവരെ കൊല്ലാന്‍ ആരാണ് യുപിയിലെ ബിജെപി സര്‍ക്കാരിന് അധികാരം നല്‍കുന്നത്? യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരം: എ.എ റഹിം

തിരുവനന്തപുരം: യു പി യില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളെന്ന് എ.എ റഹിം എം.പി. ക്രിമിനലുകളും ഗുണ്ടകളും ആണെങ്കില്‍,വെടിയുതിര്‍ത്ത് അവരെ കൊല്ലാന്‍ ആരാണ് യുപിയിലെ ബിജെപി സര്‍ക്കാരിന്
അധികാരം നല്‍കുന്നത്? എന്ന ചോദ്യം ഉന്നയിക്കുകയാണ് എ.എ റഹിം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആതിഖ് അഹമ്മദിന്റെ കൊലപാതകം സംബന്ധിച്ച് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.

Read Also: ഇന്ത്യ ലോകശക്തിയായി മാറുന്നു, ഇന്ത്യയെ ശക്തമായ രാജ്യമായി മാറ്റാന്‍ പ്രയത്‌നിച്ച പ്രധാനമന്ത്രി മോദിക്ക് യുഎസിന്റെ ആശംസ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല്…
യു പി യില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍.
കഴിഞ്ഞ ദിവസം മുന്‍ എംപിആതിഖ് അഹമ്മദും അയാളുടെ സഹോദരനും പോലീസ് കസ്റ്റഡിയ്ക്കിടെ ഒരു പൊതുസ്ഥലത്തു വച്ചു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. മാധ്യമങ്ങളുടെയും വന്‍ പോലീസ് സന്നാഹത്തിന്റെയും നടുവില്‍ വച്ചാണ് ഇരുവരും വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ക്രിമിനല്‍ സംഘമാണ് കൃത്യം ചെയ്തത്.
തെരുവില്‍ ക്രിമിനല്‍ സംഘങ്ങള്‍ വെടിയുതിര്‍ത്തു പരസ്പരം കൊല്ലുന്നു. പോലീസ് ‘എന്‍കൗണ്ടര്‍’പരമ്പരകളില്‍ കൊല്ലപ്പെടുന്നവര്‍ വേറെ’.

‘ഓരോ പതിമൂന്ന് ദിവസങ്ങള്‍ക്കിടയിലും ഒരാള്‍ വീതം യുപിയില്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ സമാന സ്വഭാവമുള്ള പതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് ‘എന്‍കൗണ്ടര്‍’സംഭവങ്ങള്‍ ഉണ്ടായി.
ഈ സംഭവങ്ങളില്‍ 183 പേര്‍ കൊല്ലപ്പെട്ടു, 4911 പേര്‍ക്ക് പരിക്കേറ്റു. ഇങ്ങനെ കൊല്ലപ്പെടുന്നവരൊക്കെ ക്രിമിനലുകള്‍ ആണെന്നാണ് പോലീസ് വാദം. ക്രിമിനലുകളും ഗുണ്ടകളും ആണെങ്കില്‍,വെടിയുതിര്‍ത്ത് അവരെ കൊല്ലാന്‍ ആരാണ് യുപിയിലെ ബിജെപി സര്‍ക്കാരിന് അധികാരം നല്‍കുന്നത്?മേല്പറഞ്ഞ വലിയ പട്ടിക യാദൃശ്ചികമോ സ്വാഭാവികമോ അല്ല ഈ സംഭവങ്ങള്‍ എന്ന് ഏതൊരാള്‍ക്കും വ്യക്തമാകുന്നതാണ്.
ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ പരമ്പരയും ക്രിമിനല്‍ സംഘങ്ങളുടെ ഏറ്റുമുട്ടലും കൊലപാതകങ്ങളും വെടിവയ്പ്പും യുപിയില്‍ നിയമവാഴ്ച്ച പൂര്‍ണ്ണമായി തകര്‍ന്നതിന്റെ നേര്‍സാക്ഷ്യമാണ്’.

‘പോലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവല്‍ക്കരിക്കാനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താനും നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. അത്,ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയുമാണ്. കുറ്റം ചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിയ്ക്കുകയും നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പു വരുത്തുകയുമാണ് ചെയ്യേണ്ടത്.നിയമവാഴ്ചയിലൂടെയാണ് ക്രിമിനലുകളെ അമര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന അപരിഷ്‌കൃതവും,ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധവുമായ ഈ വന്യമായ രീതി തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ല.ഈ കിരാതമായ നടപടികളെ രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്. യുപിയില്‍ നടന്ന സമാന സ്വഭാവമുള്ള എല്ലാ സംഭവങ്ങളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വഷണം നടത്തണം.ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ അന്വഷണം നടക്കണം’.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button