KeralaLatest NewsNews

യഥാര്‍ത്ഥത്തില്‍ പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്? മോദി ഇപ്പോള്‍ വാ തുറക്കുന്നില്ല: എം.ബി രാജേഷ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനായി മോദിയും അമിത് ഷായും പ്രത്യേകം റിക്രൂട്ട് ചെയ്ത് കാശ്മീരിലേക്ക് അയച്ച ഏറ്റവും വിശ്വസ്തനാണ് ഇപ്പോള്‍ പൊടുന്നനെ വിശ്വാസ്യത ഇല്ലാത്തയാളായി മാറിയിരിക്കുന്നത്‌

തിരുവനന്തപുരം: മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും പുല്‍വാമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അധികാരത്തില്‍ ഇരിക്കുന്നവര്‍ മറുപടി പറഞ്ഞേ തീരൂമെന്നും എം.ബി രാജേഷ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ‘പുല്‍വാമ പുല്‍വാമ’ എന്ന് നൂറുകണക്കിന് വേദികളിലും കിട്ടുന്ന അവസരങ്ങളിലുമെല്ലാം കൊട്ടിഘോഷിച്ചവരും അതിന്റെ പേരില്‍ വോട്ട് ചോദിച്ചവരും തെരഞ്ഞെടുപ്പെന്ന പാലം കടന്നപ്പോള്‍ മൗനം കൊണ്ട് പറയുന്നത് ‘കൂരായണ കൂരായണ’ എന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

Read Also: കൊവിഡ് പോലെ മറ്റൊരു ദുരന്തം ഉണ്ടാകാന്‍ സാധ്യത

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്? സത്യപാല്‍ മാലിക് എന്ന മുന്‍ ജമ്മു- കാശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തലിന് ശേഷം ആ ചോദ്യം വീണ്ടും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. മോദി ഭക്തരായ ഗോദി മീഡിയ അത് ചോദിക്കാന്‍ മടിക്കുന്നുണ്ടെങ്കിലും ആ ചോദ്യം അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്. ഇന്ന് അല്പനേരം കാണാനിടയായ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ ഗുരുതരമായ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ബിജെപി പ്രതിനിധിയുടെ മറുപടി, സത്യപാല്‍ മാലിക്കിന് വിശ്വാസ്യതയില്ല എന്നാണ്. കേട്ടാല്‍ തോന്നും സത്യപാല്‍ മാലിക് ഏതോ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാണെന്ന് . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനായി മോദിയും അമിത് ഷായും പ്രത്യേകം റിക്രൂട്ട് ചെയ്ത് കാശ്മീരിലേക്ക് അയച്ച ഏറ്റവും വിശ്വസ്തനാണ് ഇപ്പോള്‍ പൊടുന്നനെ വിശ്വാസ്യത ഇല്ലാത്തയാളായി മാറിയിരിക്കുന്നത്.

‘ഇന്ത്യയുടെ ഏറ്റവും നിര്‍ണായകമായ ഒരു ഭൂപ്രദേശത്ത്, പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശത്ത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയെയും സര്‍ക്കാരിനെയും പിരിച്ചുവിട്ട് നേരിട്ട് ഭരണം ഏല്‍പ്പിക്കാന്‍ മാത്രം വിശ്വസ്തനായിരുന്ന സത്യപാല്‍ മാലിക് പെട്ടെന്നിപ്പോള്‍ വിശ്വാസ്യത ഇല്ലാത്തവനായി മാറിയത് എന്തുകൊണ്ടായിരിക്കാം ? മറുകണ്ടം ചാടിയ ഷെട്ടാറും സവാദിയും, പ്രതാപം പോയ യഡ്ഡി: ലിംഗായത്തുകള്‍ ബിജെപിയെ കൈവിട്ടാല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡണ്ട് ആയിരുന്ന, മറ്റു പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ പദവി വഹിച്ച, ഒടുവില്‍ ഏറ്റവും പ്രധാനപ്പെട്ട ജമ്മു- കാശ്മീരിലേക്ക് പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച സത്യപാല്‍ മാലിക്കിന് ഇപ്പോള്‍ വിശ്വാസ്യതയില്ലത്രേ! അപ്പോള്‍ വളരെ ഗൗരവമുള്ള വേറൊരു ചോദ്യം വരുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത സത്യപാല്‍ മാലിക്കിനെ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനത്തേക്ക്, അതും സര്‍ക്കാരും നിയമസഭയും പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ പോലെ ഒരു സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ച മോദിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത് ?

‘ഇപ്പോള്‍ മോദിയും കൂട്ടരും പല നിര്‍ണായക സ്ഥാനങ്ങളിലും അവരോധിച്ചിട്ടുള്ളവരെല്ലാം ഇങ്ങനെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണോ?. എങ്ങനെയാണ് ഇന്ത്യക്കാര്‍ക്ക് ഈ മോദിയേയും അമിത് ഷായേയും വിശ്വസിക്കാന്‍ കഴിയുക ? ബിജെപി നേതാവിനോട് ആങ്കറുടെ അടുത്ത ചോദ്യം : എന്തിനാണ് പുല്‍വാമയില്‍ വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാണിച്ച ഗവര്‍ണറോട് മോദി മിണ്ടാതിരിക്കാന്‍ പറഞ്ഞത് ? ബിജെപി നേതാവിന്റെ മറുപടി, അതിന് എന്താണ് എവിഡന്‍സ് എന്നാണ്. ഇത്ര ഗുരുതരമായ ആരോപണം വന്നിട്ടും അതും രാജ്യസുരക്ഷയെ ബാധിക്കുന്നതായിട്ടും രാജ്യസ്‌നേഹം തിളച്ചുമറിയാറുള്ള മോദിയോ അമിത് ഷായോ മറ്റേതെങ്കിലും ബിജെപി നേതാക്കളോ ഇതുവരെ മിണ്ടിയിട്ടില്ല എന്നത് തന്നെയാണ് എവിഡന്‍സ്‌’ .

‘അന്ന് സത്യപാല്‍ മാലിക്കിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ മോദി ഇപ്പോള്‍ വാ തുറക്കാതെ മിണ്ടാതിരിക്കുന്നു. പുല്‍വാമയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ ഭയപ്പെടുന്നു. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പുല്‍വാമയെ കുറിച്ച് വാതോരാതെ നാവിട്ടടിച്ച അതേ പ്രധാനമന്ത്രി ഇപ്പോള്‍ വാ തുറക്കുന്നില്ല. ഈ സന്ദര്‍ഭത്തില്‍ 2020ല്‍ ഞാനെഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആദ്യ കമന്റ് ആയി പങ്കു വക്കുന്നു. അതില്‍ സത്യപാല്‍ മാലിക് ഇപ്പോള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ മാത്രമല്ല ഭീകരര്‍ക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിംഗിന്റെ കാര്യവും പറഞ്ഞിരുന്നു.

‘പുല്‍വാമയിലെ ഇന്റലിജന്‍സ് ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ദേവീന്ദര്‍ സിംഗിനെ പിന്നീട് കൊടും ഭീകരര്‍ക്കൊപ്പം ഒരു വാഹന പരിശോധനയില്‍ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊടും ഭീകരരുമായി ബന്ധമുണ്ടായിരുന്ന ആ പോലീസ് ഓഫീസര്‍ക്കായിരുന്നു പുല്‍വാമയിലെ ഇന്റലിജന്‍സ് ചുമതല എന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. സത്യപാല്‍ മാലിക് ഇന്റലിജന്‍സ് വീഴ്ചയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞതാണല്ലോ. മുന്‍ കരസേനാ മേധാവി ശങ്കര്‍ റോയ് ചൗധരിയും ഇന്റലിജന്‍സ് വീഴ്ച ഉള്‍പ്പെടെയുള്ള ഗുരുതരമായ പാളിച്ചകളെ കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. അതിന് ഉത്തരവാദിയായ ദേവീന്ദര്‍ സിംഗിനെ കൊടും ഭീകരര്‍ക്കൊപ്പം പിന്നീട് അറസ്റ്റ് ചെയ്തു എന്നത് വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ് ? ഇന്റലിജന്‍സ് വീഴ്ച വെറുമൊരു വീഴ്ച മാത്രമായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ?’

‘2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുല്‍വാമയില്‍ 50 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ തീവ്രവാദി ആക്രമണം. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണ കാലത്താണ് ചരിത്രത്തില്‍ ആദ്യമായി ഭീകരര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചത്. പിന്നീട് ദേശസുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന മോദി സര്‍ക്കാരിന്റെ കാലത്താണ് പത്താന്‍കോട്ടിലും ഉറിയിലുമെല്ലാം ആവര്‍ത്തിച്ച് ഭീകരാക്രമണം ഉണ്ടായത്. മറ്റെല്ലാവരും രാജ്യദ്രോഹികളാണെന്ന് മുദ്രകുത്താന്‍ മത്സരിക്കുന്നവര്‍, സൈന്യത്തിന്റെ പേരില്‍ എപ്പോഴും ഊറ്റം കൊള്ളാറുള്ളവര്‍ 50ലേറെ ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ ഒരു സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ എന്തേ മിണ്ടാട്ടം മുട്ടിയവരാകുന്നു ? പുല്‍വാമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അധികാരത്തില്‍ ഇരിക്കുന്നവര്‍ മറുപടി പറഞ്ഞേ തീരൂ. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ‘പുല്‍വാമ പുല്‍വാമ’ എന്ന് നൂറുകണക്കിന് വേദികളിലും കിട്ടുന്ന അവസരങ്ങളിലുമെല്ലാം കൊട്ടിഘോഷിച്ചവരും അതിന്റെ പേരില്‍ വോട്ട് ചോദിച്ചവരും തെരഞ്ഞെടുപ്പെന്ന പാലം കടന്നപ്പോള്‍ മൗനം കൊണ്ട് പറയുന്നത് ‘കൂരായണ കൂരായണ’ എന്നാണ്’.

വാല്‍ക്കഷണം : കോണ്‍ഗ്രസ്സ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് ഇ. ഡി കണ്ടു കെട്ടിയതായി വാര്‍ത്ത. ഇതേ ഇ ഡി തന്നെയല്ലേ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ മാത്രം സ്വത്ത് കണ്ടുകെട്ടേണ്ട എന്ന് കോടതിയില്‍ നിലപാട് എടുത്തത്!

shortlink

Related Articles

Post Your Comments

Related Articles


Back to top button