Latest NewsNewsIndia

‘എന്റെ ചികിത്സയ്ക്കായി അച്ഛൻ അദ്ദേഹത്തിന്റെ രക്തം വരെ വിറ്റു, പക്ഷേ…’: പിതാവിന്റെ ആത്മഹത്യയിൽ വിതുമ്പി പെൺകുട്ടി

ഭോപ്പാൽ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സത്‌നയിൽ ആണ് സംഭവം. അഞ്ച് വർഷം മുമ്പ് അപകടത്തിൽ പെട്ട് നടക്കാൻ പോലും വയ്യാത്ത മകളുടെ ചികിൽസാ ചെലവ് താങ്ങാനാവാതെ വിഷമിക്കുകയായിരുന്നു ഇദ്ദേഹം. താൻ ജീവനോടെ ഉണ്ടായിട്ടും തന്റെ മകളെ എഴുന്നേൽപ്പിച്ച് നടത്താൻ പാകത്തിനുള്ള ചികിത്സ നൽകാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് അദ്ദേഹം വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ പ്രമോദ് ആണ് ആത്മഹത്യ ചെയ്തത്. തന്റെ ചികിൽസാ ചെലവിനും കുടുംബത്തെ സാമ്പത്തികമായി നിലനിറുത്തുന്നതിനുമായി അച്ഛൻ പ്രമോദ് ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് മകൾ അനുഷ്‌ക ഗുപ്ത പറയുന്നു. അഞ്ച് വർഷം മുൻപ് റോഡപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ അനുഷ്‌ക അന്നുമുതൽ കിടപ്പിലാണ്. പ്രമോദിന് ഒരു കടയുണ്ടായിരുന്നു. മകളുടെ ചികിത്സയ്ക്കായി അദ്ദേഹം ഈ കടയും താമസിക്കുന്ന വീടും വിറ്റിരുന്നു. എന്നിട്ടും ചികിത്സ അവസാനിച്ചില്ല.

ഗ്യാസ് സിലിണ്ടറും ഭക്ഷണവും വാങ്ങാൻ പ്രമോദ് തന്റെ രക്തം വരെ പണത്തിന് വേണ്ടി വിറ്റിരുന്നുവെന്ന് കുടുംബം പറയുന്നു. രക്തം വിറ്റ് പണം സമ്പാദിച്ച് ഒടുവിൽ, അസുഖം വന്നതോടെ അദ്ദേഹത്തിന് രക്തം വിൽക്കാൻ കഴിയാതെ വന്നുവെന്നും തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും യുവതി പറയുന്നു. 17 വയസ്സുകാരി പഠനത്തിൽ മിടുക്കിയാണ്. ബോർഡ് പരീക്ഷയിലെ മികച്ച പ്രകടനത്തിന് ശേഷം അവൾ കിടപ്പിലായെങ്കിലും ഒരു എഴുത്തുകാരന്റെ സഹായത്തോടെ പെൺകുട്ടി പരീക്ഷയെഴുതി.

അധികൃതരോ കുടുംബമോ സാമ്പത്തികമായി ഒരു പിന്തുണയും നൽകിയില്ലെന്ന് പെൺകുട്ടി പറയുന്നു. നിരവധി സ്കീമുകൾക്ക് കീഴിലുള്ള പിന്തുണ അധികാരികൾ തങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ 1 വർഷമായി എന്റെ അച്ഛൻ ഒന്നിലധികം യാത്രകൾ നടത്തിയിട്ടും ഒന്നും നടന്നില്ലെന്നും അനുഷ്ക പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് വീട്ടിൽ നിന്ന് കടയിലെത്തിയ പ്രമോദ് ഗുപ്തയെ കാണാതാവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാർ പരാതി നൽകി. ചൊവ്വാഴ്ചയാണ് സത്‌നയിലെ റെയിൽവേ ട്രാക്കിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button