KeralaLatest NewsNews

‘മാടമ്പീടേം മച്ചമ്പീടേം റോളെടുപ്പ് തീരും മുൻപ് ഈ ചോദ്യങ്ങൾക്ക് ഇവരെ കൊണ്ട് ഉത്തരം പറയിപ്പിക്ക്’: സംഗീത ലക്ഷ്മണ

കൊച്ചി: സംസ്ഥാനത്ത് എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവും ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തും വാർത്താസമ്മേളനം വിളിച്ച് ചേർത്തിരുന്നു. രണ്ടിൽ കൂടുതൽ ആളുകൾ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടാൽ ഉറപ്പായും പിഴ ഈടാക്കുമെന്നും ആയിരുന്നു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഇവരുടെ പ്രസ്താവനകളെ വിമർശിച്ച് അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത് വന്നിരിക്കുന്നു.

ഒരു പത്രസമ്മേളനം കൂടി വിളിച്ചു കൂട്ടാൻ മന്ത്രിയും ട്രാൻസ്പോർട്ട് കമ്മീഷ്ണറും തയ്യാറാവണമെന്ന് സംഗീത ചൂണ്ടിക്കാട്ടുന്നു. പരിപാടിയുടെ പിന്നിലെ പണമിടപാട് സംബന്ധിച്ച ചോദ്യങ്ങൾക്ക്, അത്തരം നവക്യാമറകളുടെ നൂതനസാങ്കേതികവശങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്, നിലവിലുള്ള നിയമങ്ങൾ പ്രയോജനപെടുത്തി കൊണ്ടുള്ള പ്രായോഗികത ഉണ്ടാക്കുന്ന ആശങ്കകൾക്ക് ഒക്കെയും കൃത്യമായും വ്യക്തമായും സുതാര്യമായും പൊതുജനത്തിന് മനസ്സിലാകും വിധത്തിൽ മറുപടി നൽകാൻ രണ്ട് പേരും തയ്യാറാകണമെന്ന് അഭിഭാഷക തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

സംഗീത ലക്ഷ്മണയുടെ വിമർശനം ഇങ്ങനെ:

ചിത്രം കാണുക. കഴിഞ്ഞ ദിവസം നടന്ന ഒരു പത്രസമ്മേളനമാണ്. ഈ വിഷ്വൽ കണ്ടപ്പോൾ ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്ന പഴമൊഴി ഓർമ്മിച്ചത് ഞാൻ മാത്രമാണോ? 😬 അഭിഭാഷകനായിരുന്ന കാലത്ത് കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന തൊണ്ടിമുതൽ എടുത്ത് തിരിമറി നടത്തി എന്ന ആരോപണത്തിന്മേൽ അന്വേഷണം നേരിടുന്നവന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ മന്ത്രിയായി തുടരാൻ സാധിക്കുന്നത് ജനാധിപത്യം നൽകുന്ന അനുഗ്രഹമോ അതോ നാട്ടിലെ നീതിന്യായസംവിധാനത്തിന്റെ ശേഷിക്കുറവോ എന്നത് അനുബന്ധവിഷയം. ആ കേസിന്മേലുള്ള അന്വേഷണ പുരോഗതി വിലയിരുത്താനും follow up ചെയ്യാനുമൊന്നും നമ്മുടെ വാർത്താമാധ്യക്കാർക്ക് ഉത്സാഹം തീരെയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

ഇനി മന്ത്രിയുടെ കൂടെയിരിക്കുന്നവന്റെ കാര്യം; ഏത് കസേരയിൽ കൊണ്ടുപോയി ഇരുത്തിയാലും ആള് കളിക്കാൻ വേണ്ടുന്ന വകയൊക്കെ ഉണ്ടാക്കിയെടുക്കാൻ വിശിഷ്ഠമായ കഴിവ് തന്നെയുണ്ട് ശ്രീജിത്ത് ഐ.പി.എസ്. ന് എന്നത് ഇദ്ദേഹത്തിന്റെ career record പരിശോധിച്ചാൽ മനസ്സിലാകും. AI ക്യാമറകളുടെ വിഷയത്തിലും അത് തന്നെ മൂപ്പര് ഭംഗിയായി കേമമായി നിർവഹിച്ചു. ശ്രീജിത്തിന്റെ ഈ ആള്കളി സ്വഭാവം എല്ലായിപ്പോഴും സർക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എത്രയോ വട്ടം നമ്മളത് കണ്ടതാണ്. എന്നിട്ടും എങ്ങനെയാണ്, എന്തു കൊണ്ടാണ് സർക്കാർ മറ്റുള്ളവരെയൊക്കെ ഒഴിവാക്കി ഈ ഉദ്യോഗസ്ഥനെ സുപ്രധാനമായ പദവികളിൽ പോസ്റ്റ് ചെയ്യുന്നത് എന്നത് സംശയാസ്പദം. ശ്രീജിത്തിന്റെ കറപുരണ്ട, നിഗൂഡത നിറഞ്ഞ, അവിശുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ ഓരോ തവണയും തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്. തനിക്ക് ആള് കളിക്കാനുള്ള അവസരം ഉണ്ടാക്കിയെടുത്ത് ഓരോ തവണയും പുതിയ എപ്പിസോഡ് തയ്യാറാക്കി വിരലുകൾ ഞൊട്ടി ശ്രീജിത്ത് വിളിക്കേണ്ട താമസം, സിലക്ടീവ് അമനീഷ്യ പിടിപെട്ടിട്ടുള്ള നമ്മുടെ വാർത്താമാധ്യമക്കാര് ഓന്റെ പുറകെ പോയി വാലാട്ടി നിൽക്കും. AI ക്യാമറകളുടെ വിഷയത്തിലും അതു തന്നെ സംഭവിച്ചു.

സോ മച്ച് സോ; ഒരു പത്രസമ്മേളനം കൂടി വിളിച്ചു കൂട്ടാൻ മന്ത്രിയും ട്രാൻസ്പോർട്ട് കമ്മീഷ്ണറും തയ്യാറാവണം. അതിനായി നമ്മുടെ വാർത്താമാധ്യമക്കാര് വേണ്ടത് ചെയ്യണം. അതെങ്കിലും നേരാംവണ്ണമുള്ള ഒരു പത്രസമ്മേളനമാവണം, പ്ലീസ്. നേരാംവണ്ണം ഒരു പത്രസമ്മേളനം എന്ന് പ്രത്യേകം പറയാൻ കാരണം ഇവന്റെയൊക്കെ മുന്നിൽ മൈക്കും ക്യാമറയും വെച്ചു കൊടുത്ത് കൊണ്ട് നീയൊക്കെ കുന്തം വിഴുങ്ങി ഇരിക്കുന്ന പത്രസമ്മേളനമല്ല. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറ് രണ്ട് കിലോ എന്ന മറുപടി തരും ഇവന്മാര്, ജിലേബിയും ലഡുവും പുറകെ വരുന്നുണ്ട് എന്ന് ഇവര് പറയും അപ്പോൾ രണ്ടും പോരട്ടെ ഓരോ പ്ലേറ്റ് എന്ന മട്ടിൽ അവിടെ വായ തുറന്ന് പിടിച്ച് ഇരിക്കുകയല്ല വേണ്ടത്.
പൊതുജനങ്ങളിൽ പുതിയൊരു ട്രാഫിക്ക് സംസ്കാരം ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് എന്നൊക്കെയുള്ള വിളമ്പരം കേട്ട് മയങ്ങി ഇവന്മാരുടെ ക്ലോസപ്പും വളവളാ വർത്തമാനവും ഒപ്പിയെടുത്ത് ജനത്തെ കാണിച്ചാൽ മാത്രം പോരാ ന്ന്. വാഹനം ഓടിച്ച് അപകടമരണങ്ങൾ ഉണ്ടാക്കുന്ന ശ്രീരാം വെങ്കിട്ടരാമന്മാരുടെയും കെ. എം. മാണി ജൂനിയർമാരുടെയും ദൃശ്യം പകർത്തിയിട്ട് എന്ത് കാര്യം? അപകടമരണം ഉണ്ടാക്കിയ നേരത്ത് അവന്റെയൊക്കെ ഉള്ളിൽ മദ്യമുണ്ടായിരുന്നോ മയക്കുമരുന്നുണ്ടായിരുന്നോ എന്നത് കൃത്യവിലോപമില്ലാതെ പ്രവർത്തിച്ച് കണ്ടുപിടിക്കാൻ മനക്കരുത്തുള്ള ഒരു പോലീസ് സംവിധാനമില്ലാത്ത നാട്ടിൽ സാധാരണക്കാരനെ ട്രാഫിക്ക് സംസ്ക്കാരസമ്പന്നനാക്കാൻ 232 കോടി രൂപ.!! എന്താല്ലേ?

Law enforcement എന്ന പേരും പറഞ്ഞ് സാധാരണക്കാരന്റെ പോക്കറ്റിൽ കൈയ്യിട്ട് വാരാനായി തുടങ്ങിവെക്കുന്നതും 232 കോടി രൂപ ചിലവ് വരുന്നതുമായ AI camera installations പരിപാടിയുടെ പിന്നിലെ പണമിടപാട് സംബന്ധിച്ച ചോദ്യങ്ങൾക്ക്, അത്തരം നവക്യാമറകളുടെ നൂതനസാങ്കേതികവശങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്, നിലവിലുള്ള നിയമങ്ങൾ പ്രയോജനപെടുത്തി കൊണ്ടുള്ള പ്രായോഗികത ഉണ്ടാക്കുന്ന ആശങ്കകൾക്ക് ….. ഒക്കെയും കൃത്യമായും വ്യക്തമായും സുതാര്യമായും പൊതുജനത്തിന് മനസ്സിലാകും വിധം മറുപടി പറയാൻ മാടമ്പീം മച്ചമ്പീം തയ്യാറാവണം. ആദരണീയരായ വാർത്താമാധ്യമക്കാര് ഇവന്മാരെ കൊണ്ട് അത് പറയിപ്പിക്കണം! കടവും കടത്തിന്മേൽ കടത്തിലും മുങ്ങി നിൽക്കുന്ന ഒരു സർക്കാർ 232 കോടി രൂപയോളം ചിലവ് വരുന്നതും പൊതുജനത്തെ നേരിട്ട് ബാധിക്കുന്നതുമായ ഇത് പോലൊരു കലാപരിപാടി തുടങ്ങി വെക്കുമ്പോൾ നിങ്ങൾ വാർത്താമാധ്യമക്കാര് അൽപം കൂടി ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണം, വിഷയത്തിൽ ഇടപെട്ട് ഇവന്മാരെ കൈകാര്യം ചെയ്യണം.
ഇനി മറ്റൊന്നും സാധിച്ചില്ല എങ്കിൽ കുറഞ്ഞ പക്ഷം ഇതെങ്കിലും ഇവന്മാരോട് നിങ്ങള് ചോദിച്ച് പറയുക – അതായത്, സാധാരണക്കാരനിൽ പുതിയ ട്രാഫിക്ക് സംസ്കാരം ഉടലെടുത്ത് കഴിയുമ്പോഴെങ്കിലും ശ്രീരാം വെങ്കിട്ടരാമന്മാരും കെ. എം. മാണി ജൂനിയർമാരും ഓടിക്കുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമോ, അവരുണ്ടാക്കുന്ന അപകടമരണങ്ങൾക്ക് പര്യാപ്തമായ ശിക്ഷ ലഭിക്കുമോ, ജോലിക്ക് പോകുന്നതിനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി റോഡിലേക്ക് വാഹനവുമായി ഇറങ്ങുന്ന കെ.എം. ബഷീറിനെ പോലെയുള്ള, മാത്യു ജോസിനെ പോലെയുള്ള, ജിൻസ് ജോണിനെ പോലെയുള്ള റോഡ് ഉപയോക്താക്കൾക്ക് ജീവനോടെ തന്നെ വീട്ടിൽ തിരിച്ചെത്താൻ 232 കോടി രൂപ പ്രയോജനപ്പെടുമോ എന്നെങ്കിലും, AI ക്യാമറകളുടെ പേരും പറഞ്ഞുള്ള ഈ മാടമ്പീടേം മച്ചമ്പീടേം റോളെടുപ്പ് തീരും മുൻപ് ചോയിച്ച് പറ, പ്ലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button