തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്‌സിന് ദേശീയ അവാർഡ്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്‌കോച്ച് അവാർഡിനാണ് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് അർഹമായത്. സാമൂഹ്യനീതിയും സുരക്ഷയും എന്ന വിഭാഗത്തിലെ സിൽവർ കാറ്റഗറിയിലാണ് പുരസ്‌കാരം.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾ നടപ്പാക്കിയതിനാണ് 2023 – ലെ അവാർഡ് ലഭിച്ചിരിക്കുന്നത്. മെയ് അവസാനവാരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നോർക്ക അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങും. പ്രവാസികൾക്കായുള്ള പദ്ധതികൾ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് പുരസ്‌കാര നേട്ടത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രവാസിക്ഷേമത്തിനായുളള കൂടുതൽ പദ്ധതികൾ ആസുത്രണം ചെയ്യാൻ പുരസ്‌കാരം പ്രോത്സാഹനം നൽകുന്നതായി സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകാപരമായ പ്രവാസിക്ഷേമ പദ്ധതികളാണ് നോർക്ക റൂട്ട്‌സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്നത്. നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം), പദ്ധതിയുടെ ഭാഗമായി പ്രവാസി വനിതകൾക്കായി വനിതാമിത്ര, മൂന്നു ഉപപദ്ധതികളുളള പ്രവാസി ഭദ്രത, നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി സംഘങ്ങൾക്ക് ധനസഹായം തുടങ്ങിയ പദ്ധതികളാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. സമാശ്വാസ പദ്ധതിയായ സാന്ത്വനയും നടപ്പാക്കി വരുന്നു.
എൻഡിപിആർഇഎഎം, വനിതാമിത്ര എന്നിവ സംസ്ഥാനത്തെ 18 ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുന്നത്. സമാനമായി കേരളാ ബാങ്ക്, കെഎസ്എഫ്ഇ, കുടുംബശ്രീ എന്നിവ വഴി നടപ്പിലാക്കുന്ന സംരംഭക സ്വയം തൊഴിൽ പദ്ധതിയാണ് പ്രവാസി ഭദ്രത. ഇരു പദ്ധതികളും വഴി കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 10200 പ്രവാസി സംരംഭങ്ങളാണ് കേരളത്തിൽ യാഥാർത്ഥ്യമായത്.
Post Your Comments