KeralaLatest NewsNews

മകളെ കൊന്നത് പോലെ ഭാര്യയേയും ശ്രീമഹേഷ് കൊലപ്പെടുത്തിയതോ? – സംശയവുമായി വിദ്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. ആത്മഹത്യ ആണെന്നായിരുന്നു റിപ്പോർട്ട്. ഇതിലാണ് ഇപ്പോൾ സംശയം പ്രകടിപ്പിച്ച് വിദ്യയുടെ മാതാപിതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. മകളുടേത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായി അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

അതേസമയം, ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

വിദ്യയുടെ മരണശേഷം മഹേഷ് മറ്റൊരു വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥ മഹേഷുമായുള്ള രണ്ടാം വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചെന്നാണ് പോലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ മോശം സ്വഭാവമാണ് പോലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button