KollamKeralaNattuvarthaNewsCrime

അച്ഛനെയും അമ്മയെയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി; പിടിച്ച് കെട്ടിയിട്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി മാതാപിതാക്കൾ

കൊല്ലം: വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ 21 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. യുവാവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മാതാപിതാക്കളും സഹോദരനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചിതറ ചല്ലിമുക്ക് സൊസൈറ്റിയിൽ ആദർശിനെ (21) കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദർശിൻ്റെ മാതാപിതാക്കളും സഹോദരനും അറസ്റ്റിലായത്. ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ തന്നെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ആദർശിനെ വീട്ടിൽ എത്തിച്ചത് പിതാവ് ആണ്. വീട്ടിലെത്തിയ ശേഷവും ആദർശ് അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കി. വയലൻ്റായി മാതാപിതാക്കളെ തെറിപറഞ്ഞു. വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട സഹോദരനും മാതാപിതാക്കളും കൂടി ആദർശിനെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദർശിൻ്റെ അച്ഛനായ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദർശിൻ്റെ അമ്മ മണിയമ്മാൾ ആണ് മകൻ്റെ മരണവിവരം നാട്ടുകാരിൽ ചിലരെ വിളിച്ച് അറിയിച്ചത്. മകൻ പെട്ടെന്ന് ബോധം കെട്ടെന്നും എന്താണെന്ന് അറിയില്ലെന്നുമായിരുന്നു മണിയമ്മാൾ നാട്ടുകാരോട് പറഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽത്തന്നെ ആദർശിൻ്റേത് കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് വീട്ടുകാരെ കസ്റ്റഡിയിൽ എടുത്തു.

തങ്ങൾ ആദർശിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് മാതാപിതാക്കളും സഹോദനരും പൊലീസിനോട് സമ്മതിച്ചു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണ് ആദർശെന്നും ശല്യം സഹിക്കവയ്യാതെയാണ് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതെന്നും മൂവരും കുറ്റസമ്മതം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button