KeralaLatest NewsNews

മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അന്തേവാസികള്‍ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപനനടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.

കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്കറിയ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക. തുടർച്ചയായുണ്ടായ മരണങ്ങളിൽ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം.

വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ബാധിച്ച് 14 ദിവസത്തിനിടെ 5 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം 2 പേർ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇത്രയും മരണങ്ങൾ നടന്നിട്ടും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്ത് വന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

കഴിഞ്ഞ പത്തൊമ്പതാം തിയതി ലക്ഷ്മി എന്ന അന്തേവാസി, ഇരുപത്തിയേഴാം തിയതി ആമിന പരീത, 15ന് തിരുമാറാടി സ്വദേശി ഏലിയാമ്മ ജോർജ്ജ് എന്നിവർ മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ മരിച്ചിരുന്നു. എന്നാൽ, പുറം ലോകം ഇക്കാര്യം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം മാമലശ്ശേരി സ്വദേശിനിയായ ഏലിയാമ സ്‌ക്കറിയ, ഐരാപുരം സ്വദേശിനിയായ കമലം എന്നിവർ കൂടി മരിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഇതിൽ ലക്ഷ്മി ഒഴികെയുള്ള നാല് പേരും സമാനമായ രോഗലക്ഷണങ്ങളോടെയാണ് മരിച്ചത്. മരിച്ചവരുടെ വലതുകാൽ പൊട്ടി തൊലി അഴുകി പോയി. ഇവരുടെ കാലിൽ ചെറിയ വ്രണങ്ങൾ രൂപപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ ഇവ വലിയ വ്രണമായി പൊള്ളലേറ്റപ്പോലെ ത്വക്ക് പൊളിഞ്ഞു രക്തം ശർദിച്ച് മരിക്കുകയാണ് ചെയ്തതെന്നാണ് വയോജന കേന്ദ്രം അധികൃതർ പറയുന്നത്.

ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വയോജന കേന്ദ്രത്തിന്റെ നടത്തിപ്പിൽ നഗരസഭയ്ക്ക് പൂർണ്ണമായ ഉത്തരവാദിത്തം ഉണ്ടെന്നും അതിനാൽ തന്നെ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.

സമാന രോഗലക്ഷണങ്ങളുള്ള 6 പേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വയോജനകേന്ദ്രത്തിലെ ബാക്കിയുള്ള അന്തേവാസികളെ താൽക്കാലികമായി മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റാനാണ് തീരുമാനം. ആരോഗ്യവിഭാഗവും പൊലീസും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button