KeralaLatest News

‘ഗണപതി എൻ്റെ ദൈവം’ – സുകുമാരൻ നായർക്ക് പിന്തുണയുമായി തുഷാർ വെള്ളാപ്പള്ളി, എൻഎസ്എസ് ആസ്ഥാനത്തെത്തി

പെരുന്ന: ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസത്തെ ഹനിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപള്ളി. ഒരു വിഭാഗത്തെ മാത്രം തേജോവധം ചെയ്യുന്നത് തെറ്റാണെന്നും മറ്റു മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഹിന്ദു സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാവാറില്ലെന്നും തുഷാര്‍ വെള്ളാപള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി. എക്കാലവും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും ഇനിയും അത് തുടരുമെന്നും തുഷാര്‍ വ്യക്തമാക്കി.

പെരുന്നയില്‍ എന്‍.എസ്.എസ്. ആസ്ഥാനെത്തി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ച ശേഷമായിരുന്നു തുഷാര്‍ വെള്ളാപള്ളിയുടെ പ്രതികരണം. ‘വളരെ മോശമായ മുദ്രാവാക്യമാണ് രണ്ടു ദിവസങ്ങളായി ഹിന്ദു വിഭാഗത്തിനു നേരെയുണ്ടായത്. ആരെയും കുത്തിക്കൊല്ലാനും കത്തിക്കാനുമൊന്നും എസ്.എന്‍.ഡി.പിയോ എന്‍.എസ്.എസോ പോലെയുള്ള ഒരു ഹിന്ദു സംഘടനകളും ആഹ്വാനം ചെയ്യുന്നില്ല. ഒരു വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ തേജോവധം ചെയ്യുന്നത് തെറ്റാണ്.

ഗണപതി ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് മോശം പറയണ്ട കാര്യമില്ലല്ലോ. ക്രിസ്തുദേവനെ കുറിച്ചോ നബി തിരുമേനിയെ കുറിച്ചോ മോശമായി ഞങ്ങളാരും പറയാറില്ലല്ലോ. അതൊക്കെ മിത്താണെന്ന് ഉള്‍പ്പടെ പറയാനുള്ള വ്യാഖ്യാനങ്ങള്‍ അവിടെയുമില്ലേ. അങ്ങനെ വ്യഖ്യാനിച്ച് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല’- തുഷാര്‍ വെള്ളാപള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി. എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ഇനിയും അത് തന്നെ തുടരും.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതാണെന്നും യോജിച്ചുള്ള സമരത്തെ പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും തുഷാര്‍ വെള്ളാപള്ളി പറഞ്ഞു. അതേസമയം, മതവിദ്വേഷം പാടില്ലെന്നായിരുന്നു സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തോട് എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മറ്റു വിശ്വാസങ്ങളെ നിന്ദിക്കാതെ പെരുമാറണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button