KeralaLatest NewsNews

ആശുപത്രിയിലെ കൊലപാതകശ്രമം: അനുഷ ആശുപത്രിയിലെത്തിയത് അരുണിന്‍റെ അറിവോടെ, ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമെന്ന് പൊലീസ്

പരുമല: തിരുവല്ലയില്‍ വിവാഹിതനായ കാമുകനെ സ്വന്തമാക്കാന്‍ യുവാവിന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷ ആശുപത്രിയിലെത്തിയത് അരുണിനെ വിളിച്ച് ചോദിച്ച ശേഷം. ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ കോളേജ് കാലത്ത് സ്നേഹയുടെ ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, പിന്നീട് ഇവര്‍ അകന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ സ്നേഹയെ വിവാഹം ചെയ്യുന്നത്.

അനുഷ ഇതിനിടെ രണ്ട് തവണ വിവാഹിതയായി. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഈ അടുത്ത കാലത്ത് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റ് സ്നേഹ കണ്ടതിനേ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആശുപത്രിയില്‍ പിടിയിലായതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്യുന്നതിനിടെ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്ത നാട്ടുകാരെന്ന നിലയില്‍ കാണാന്‍ വന്നോട്ടെയെന്ന് അനുഷ ചോദിച്ചിരുന്നുവെന്ന് ആണ് അരുണ്‍ പറയുന്നത്. എന്നാല്‍ ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് അനുഷ വരുന്നതെന്ന് കരുതിയില്ലെന്നും അരുണ്‍ പറയുന്നു.

സംഭവത്തിൽ അരുണിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പ്രതി അനുഷ ആശുപത്രി മുറിയിൽ എത്തിയത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യാനാണ് അരുണിനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. അനുഷയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു. യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിക്കുള്ളില്‍ കടന്ന അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി സ്നേഹയെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ, ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്. സ്നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്. ഫാര്‍മസിസ്റ്റായിരുന്ന അനുഷ എയര്‍ എംബോളിസം മാർഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button