തിരുവനന്തപുരം: ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിന് ചൈനീസ് പ്രൊപ്പഗാൻഡ പ്രചരിപ്പിക്കാൻ വലിയ രീതിയിൽ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മാധ്യമത്തിന്റെ കുപ്പായമണിഞ്ഞ് ചില പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ രാജ്യത്ത് അസ്വാരസ്യം ഉണ്ടാക്കാൻ ന്യൂസ്‌ക്ലിക്ക് ശ്രമിക്കുന്നതായി ബിജെപി മുൻപേ തന്നെ ആരോപണം ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് സിപിഎം എതിർത്തു. കർഷക സമരത്തെ അനുകൂലിച്ചതിന് കേന്ദ്രം, ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിനെ വേട്ടയാടുന്നുവെന്നായിരുന്നു സിപിഎം ഭാഷ്യം. പുതിയ കണ്ടെത്തലുകളിൽ പോളിറ്റ് ബ്യൂറോയ്ക്ക് പ്രതികരണം ഒന്നും തന്നെ ഇല്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഇന്ത്യയെയും നരേന്ദ്ര മോദിയെയും എങ്ങനെയും അപകീർത്തിപ്പെടുത്തുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യം. രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാക്കുക എന്ന അന്താരാഷ്ട്ര ടൂൾ കിറ്റ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നവർക്ക് കുട പിടിക്കുന്ന സമീപനം സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുവെന്ന ഇഡി കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് നിലവിലെ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments