KeralaLatest NewsNewsIndia

റഷ്യൻ ദൗത്യം ലൂണ 25 2021 ൽ പൂർത്തിയാകേണ്ടതായിരുന്നു, മാറ്റി വെച്ചതിന്റെ കാരണമിത്: എസ് സോമനാഥ്

ന്യൂഡൽഹി: ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി നാല് ദിവസത്തിന് ശേഷം, ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ശാസ്ത്രവും വിശ്വാസവും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളാണെന്നും ഇവ രണ്ടും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ശ്രീപൗർണമികാവ് ക്ഷേത്രത്തിൽ നടന്ന പ്രാർഥനയ്‌ക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലത്തിന് ‘ശിവശക്തി’ എന്ന് പേരിട്ടതിൽ തർക്കമില്ലെന്നും സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും എസ്.സോമനാഥ് പറഞ്ഞു. മറ്റ് നിരവധി രാജ്യങ്ങൾ ചന്ദ്രനിൽ അവരുടെ പേരുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് എല്ലായ്പ്പോഴും ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രത്യേക അവകാശമാണെന്നും ശാസ്ത്രജ്ഞൻ പറഞ്ഞു. ശിവശക്തി എന്ന പേരിനെ ചൊല്ലി വിവാദങ്ങൾ വേണ്ടെന്നും, അത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ദക്ഷിണധ്രുവത്തിലെ ചന്ദ്രന്റെ ഉപരിതലം മൗണ്ടുകളും താഴ്‌വരകളും കൊണ്ട് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും ചെറിയ കണക്കുകൂട്ടൽ പിഴവ് പോലും ലാൻഡർ പരാജയപ്പെടാൻ ഇടയാക്കുമായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. റഷ്യൻ ദൗത്യം 2021 ൽ പൂർത്തിയാകേണ്ടതായിരുന്നുവെന്നും ആ രാജ്യത്തെ യുദ്ധത്തെത്തുടർന്ന് അത് മാറ്റിവച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗര ദൗത്യം ഉടൻ തന്നെ ഉണ്ടാകുമെന്നും അതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൗത്യത്തിൽ നിരവധി പരിശോധനകൾ നടക്കുന്നുണ്ടെന്നും എല്ലാം ശരിയായാൽ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അല്ലാത്തപക്ഷം മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രോപരിതലത്തിൽ നിന്ന് റോവർ എടുക്കുന്ന ചിത്രങ്ങൾ ഐഎസ്ആർഒ സ്റ്റേഷനുകളിൽ എത്താൻ സമയമെടുക്കുമെന്നും യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഗ്രൗണ്ട് സ്റ്റേഷനുകളുടെ പിന്തുണ ഐഎസ്ആർഒ തേടുന്നുണ്ടെന്നും സോമനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button