
ശ്രീനഗർ: ഇന്ത്യയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള കൊടും ഭീകരനെ അജ്ഞാതർ പാക് അധിനിവേശ കശ്മീരിൽ വെടിവെച്ചു കൊന്നു. ലഷ്‌കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദിനെയാണ് അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്കാണ് വെടിയേറ്റത്.
ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രധാന കമാൻഡറിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട റിയാസ് അഹമ്മദ്. റാവലക്കോട്ട് പ്രദേശത്തെ അൽ-ഖുദൂസ് മസ്ജിദിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് അജ്ഞാതരായ തോക്കുധാരികൾ അഹ്‌മദിനെ വെടിവച്ചു കൊന്നതെന്നാണ് വിവരം. ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായിയായിരുന്നു അബു കാസിം എന്ന റിയാസ് അഹമ്മദ്.
ജനുവരി ഒന്നിലെ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഈ ഭീകരൻ. രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകര സംഘടനയുടെ സാമ്പത്തിക കാര്യങ്ങളും ഇയാൾ നോക്കിയിരുന്നു. ജമ്മുവിൽനിന്നും 1999-ൽ പലായനം ചെയ്ത റിയാസ് അഹമ്മദ് അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ തീവ്രവാദം ശക്തിപ്പെടുത്തുന്നതിന് പിന്നിലെ പ്രധാനിയായിരുന്നു.
മുരിഡ്കെയിലെ ലഷ്‌കർ-ഇ-തൊയ്ബ ബേസ് ക്യാമ്പിൽ നിന്നാണ് അഹമ്മദ് കൂടുതലും പ്രവർത്തിച്ചിരുന്നതെങ്കിലും അടുത്തിടെ റാവലക്കോട്ടിലേക്ക് മാറുകയായിരുന്നു. ഈ വർഷം വെടിയേറ്റ് കൊല്ലപ്പെടുന്ന പാകിസ്താനിലെ വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാൻഡറാണ് അബു കാസിം.
Post Your Comments