KeralaLatest News

ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല, അവിടെ ജാതീയത ഇല്ല, മന്ത്രിയുടെ സംശയം തെറ്റിദ്ധാരണ- തന്ത്രി സമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തന്ത്രി സമാജം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നതുവരെ ആരേയും സ്പര്‍ശിക്കാറില്ല. അതില്‍ ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇതുതന്നെയാണെന്നും കേരള തന്ത്രി സമാജം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അന്ന് പൂജയ്ക്കിടയിലാണ് പൂജാരി വിളക്ക് കൊളുത്താന്‍ എത്തിയത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. എന്നാല്‍, മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വെച്ചുതന്നെ അക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തന്ത്രി സമാജം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുള്ള ദുരുദ്ദേശപരമയ വിവാദ വിഷയങ്ങളില്‍ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോകരുത്.എന്നും തന്ത്രി സമാജം വ്യക്തമാക്കി.

‘മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തി ചെയ്തിരുന്ന പൂജാരിമാര്‍ക്കെതിരെ അവര്‍ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോള്‍ ഗുരുതരമായ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നു.യാഥാര്‍ത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുന്‍നിര്‍ത്തി ജാതി, വര്‍ണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേല്‍ശാന്തിയും അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലര്‍ ചെയ്യുന്നത്.

തികച്ചും നിര്‍ദ്ദോഷമായ ഒരു പ്രവര്‍ത്തിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും, സമൂഹത്തില്‍ സാമുദായിക സ്പര്‍ദ്ദ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളില്‍ യഥാര്‍ത്ഥ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യർത്ഥിക്കുന്നു’- എന്നാണ് അവർ അറിയിച്ചത്.

ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്തു വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button