KeralaLatest NewsNews

‘അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാൻ ഇത് കാനായിലെ കല്യാണമല്ലല്ലോ വാസവാ’: മന്ത്രിക്ക് സന്ദീപ് വാര്യരുടെ മറുപടി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും എല്ലാവരുടെയും പണം തിരികെ നൽകുമെന്നും പറഞ്ഞ സഹകരണ മന്ത്രി വി.എൻ വാസവനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മറ്റ് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് തകർന്ന ബാങ്കിൽ നിർബന്ധമായി പണം നിക്ഷേപിപ്പിക്കുന്നത് ആ ബാങ്കുകളിലെ നിക്ഷേപകരോടുള്ള വഞ്ചനയല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു നിയമവിരുദ്ധ പ്രവർത്തനത്തെ നേരിടേണ്ടത് വേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയല്ലെന്നും നിക്ഷേപകരുടെ പണം തിരിച്ചു നൽകേണ്ട ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും സന്ദീപ് വാറുകാർ ഫേസ്‌ബുക്കിൽ കുറിച്ചു.

നിക്ഷേപകർക്ക് എത്രയും വേഗം പണം തിരികെ നൽകുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. അടിയന്തരമായി 50 കോടി സമാഹരിക്കാൻ സഹകരണ വകുപ്പ് മന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ ബാങ്കിന്റെ പുനരുജ്ജീവന നടപടികളെ ബാധിച്ചതായും മന്ത്രി പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അഞ്ഞൂറ് കോടിയുടെ ക്രമക്കേട് എങ്കിലും നടന്ന കരുവന്നൂരിൽ അമ്പത് കോടി പല മാർഗ്ഗങ്ങളിലൂടെ സമാഹരിച്ച് നിക്ഷേപകർക്ക് മുഴുവൻ പണവും തിരികെ നൽകുമെന്നാണ് വാസവൻ ഇന്നലെ പറഞ്ഞത് . അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാൻ ഇത് കാനായിലെ കല്യാണമല്ലല്ലോ വാസവാ , കരുവന്നൂരിലെ ബാങ്ക് കൊള്ളയല്ലേ ?
കേരള ബാങ്കിലെ പഴയ നിക്ഷേപമായി കിട്ടാനുള്ള 12 കോടി രൂപ കരുവന്നൂര്‍ ബാങ്കിന് തിരികെ നല്‍കും. 25 ലക്ഷം രൂപ കണ്‍സ്യൂമര്‍ ഫെഡിലെ നിക്ഷേപം തിരികെ കിട്ടും. ഇരിങ്ങാലക്കുട ആശുപത്രിക്ക് കൊടുത്ത 10 ലക്ഷം തിരികെ ലഭിക്കും. സഹകരണ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് അഞ്ചു കോടി കൂടി കൊടുക്കും. തൃശൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് 15 കോടി നിക്ഷേപമായി പിരിക്കും . ഇതെല്ലാം ചേര്‍ത്ത് 41.75 കോടി രൂപ . ഇതിനൊപ്പം റിക്കവറി നടത്തിയാൽ ഒമ്പത് കോടി രൂപ കൂടി ചേര്‍ത്ത് ആകെ 50 കോടി രൂപ ബാങ്കിന് നൽകുമെന്നാണ് മന്ത്രി പറയുന്നത് .
അമ്പതിനായിരം വരെയുള്ള ചെറുകിട നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും ഒരു ലക്ഷത്തിന് മേൽ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപയേ തിരികെ നൽകൂ . അതിന് മുകളിലുള്ളവർക്ക് പലിശയുടെ അമ്പത് ശതമാനവും നിക്ഷേപത്തിന്റെ പത്ത് ശതമാനവും ഒക്കെ നൽകുമെന്നും വാസവൻ ഇപ്പോൾ പറയുന്നു . നേരത്തെ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞിരുന്നത് ? റിട്ടയർമെൻറ് ആനുകൂല്യവും പാരമ്പര്യ സ്വത്ത് വിറ്റ് കിട്ടിയ പണം ബാങ്കിലിട്ടവർക്കുമൊക്കെ അടുത്തൊന്നും പണം തിരികെ ലഭിക്കാൻ പോകുന്നില്ല എന്ന്’ ചുരുക്കം .
പിന്നെ മന്ത്രി ഇന്നലെ പറഞ്ഞ 50 കോടിയിലേക്ക് വേണ്ട 9 കോടി റിക്കവറി നടപടി കഴിഞ്ഞ് എപ്പോൾ മുതൽകൂട്ടാനാണ് ? മറ്റ് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് തകർന്ന ബാങ്കിൽ നിർബന്ധമായി പണം നിക്ഷേപിപ്പിക്കുന്നത് ആ ബാങ്കുകളിലെ നിക്ഷേപകരോടുള്ള വഞ്ചനയല്ലേ ?
കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകണം എന്നതിൽ സംശയമില്ല . ഒരു നിയമവിരുദ്ധ പ്രവർത്തനത്തെ നേരിടേണ്ടത് വേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയല്ല . നിക്ഷേപകരുടെ പണം തിരിച്ചു നൽകേണ്ട ഉത്തരവാദിത്തം സിപിഎമ്മിനാണ്. അത് പൊതുജനങ്ങളുടെ തലയിൽ കെട്ടിവെക്കരുത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button