KeralaLatest NewsNews

കരുവന്നൂരില്‍ മരിച്ച നിക്ഷേപകന്‍ ശശിയുടെ കുടുംബത്തിന്, ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്റെ  പ്രചാരണം കള്ളം

സിപിഎമ്മിന്റെയും കരുവന്നൂര്‍ ബാങ്കിന്റെയും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശശിയുടെ കുടുംബം

തൃശൂര്‍ : സിപിഎമ്മിന്റെയും കരുവന്നൂര്‍ ബാങ്കിന്റെയും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കരുവന്നൂരില്‍ മരിച്ച നിക്ഷേപകന്‍ ശശിയുടെ കുടുംബം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിയുടെ ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്റെയും സിപിഎം സൈബര്‍ പ്രൊഫൈലുകളുടെയും പ്രചാരണം കള്ളമാണെന്ന് കുടുംബം പ്രതികരിച്ചു. ചികിത്സയിലായിരുന്ന ശശിക്ക് മരിക്കും വരെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമാണ് കിട്ടിയത്. തെളിവായി അക്കൗണ്ട് രേഖകള്‍ കൈയ്യിലുണ്ടെന്നും സഹോദരി മിനി പറഞ്ഞു.

ശശിയുടെ സഹോദരി മിനിയുടെ വാക്കുകള്‍

‘ആഗസ്റ്റ് 22നാണ് സഹോദരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 23ന് ബാങ്കില്‍ അപേക്ഷ നല്‍കിയപ്പോള്‍ അമ്പതിനായിരം രൂപ തന്നു. ആശുപത്രിയിലെ രേഖകളും ഡോക്ടറുടെ കുറിപ്പും വെച്ച് വീണ്ടും അപേക്ഷിച്ചപ്പോള്‍ സെപ്റ്റംബര്‍ ഒന്നാം തിയതി ഒരു ലക്ഷവും പിന്നീട് 14ന് നാല്‍പ്പതിനായിരം രൂപയും തന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷം, ആഗസ്റ്റ് 22  മുതല്‍ സെപ്റ്റംബര്‍ 14 വരെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ബാങ്ക് നല്‍കിയത്. ഇത് തെളിയിക്കാന്‍ രേഖകളുണ്ട്’.

‘സഹോദരന്‍ രോഗബാധിതനാണെന്നും ചികിത്സയ്ക്ക് വേണ്ടി അമ്മയുടെ എഫ് ഡി അക്കൗണ്ടിലെ പണം തരണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. ആറ് ലക്ഷം നല്‍കിയെന്ന വാദം കള്ളമാണ്. രണ്ട് പേരുടെയും അക്കൗണ്ടുകളിലായി 14 ലക്ഷം രൂപ ഉണ്ടായിരുന്നു. ഇപ്പോള്‍ 13 ലക്ഷം ബാക്കിയുണ്ട്’, മിനി വിശദീകരിച്ചു.

രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30നാണ് മരിച്ചത്.ആഗസ്റ്റ് 22ന് രോഗം ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നു. പതിനാല് ലക്ഷം രൂപ ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ള സമയത്താണ് നിക്ഷേപകന്‍ ചികിത്സ കിട്ടാതെ മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button