കരിപ്പൂർ: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണ്ണം കണ്ടെത്തിയെന്നാണ് കണ്ടെത്തൽ. സിഐഎസ്എഫ് അസി. കമാൻഡർ നവീനാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്.
മലപ്പുറം എസ്പിഎസ് സുജിത് ദാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ സ്വർണ്ണക്കടത്തുകാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണ്ണം കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പൊലീസിന് കിട്ടി. കൂടാതെ ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളും കണ്ടെത്തി.
63 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു. അന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നും കസ്റ്റംസിന്റെ ഡ്യൂട്ടി ചാർട്ട് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവീൻ സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചതായി കണ്ടെത്തിയത്.
Post Your Comments