KeralaLatest News

‘കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്’- കയ്യേറ്റക്കാർക്ക് പിന്തുണയുമായി എംഎം മണി

തിരുവനന്തപുരം: മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമെങ്കിൽ കോടതിയിൽ പോകണമായിരുന്നെന്നും ഇപ്പോഴത്തെ റവന്യൂ വകുപ്പിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും എംഎം മണി പറഞ്ഞു.

കൈയ്യേറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ദൗത്യ സംഘം കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് ക്യാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി വിമർശിച്ചു. അതേസമയം, അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെന്‍റ് സ്ഥലത്തെ ഒഴിപ്പിക്കൽ നടപടികള്‍ പൂർത്തിയായി. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു.

സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. അതിനിടെ, കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന പരാതിയാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. അതേസമയം, അഞ്ച് സെന്‍റില്‍ കുറവുള്ളവരെ ഒഴിപ്പിക്കലല്ല ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button