Latest NewsNewsIndia

ഭാര്യയെ ഇപ്പോഴും തേടി നടക്കുന്ന ഭർത്താവ്, കണ്മുന്നിൽ നിന്നും അമ്മയെ നഷ്ടപ്പെട്ട മകൾ; വെള്ളപ്പൊക്കം ബാക്കി വെയ്ക്കുന്നത്

ഗ്യാങ്ടോക്‌: സിക്കിം മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർ ഇനിയും ആ ദുരിതത്തിൽ നിന്നും കരകയറിയിട്ടില്ല. ലാൽ ബസാറിൽ താമസിച്ചിരുന്ന ശ്യാം ബാബു പ്രസാദിന് വെള്ളപ്പൊക്കത്തിൽ നഷ്ടമായത് സ്വന്തം ഭാര്യയെ ആണ്. ആ ദിവസത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമയിലാണ് യുവാവ്. ടീസ്റ്റ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരക്കേറിയ മാർക്കറ്റ് ഏരിയയായ ലാൽ ബസാറിലാണ് ശ്യാമും കുടുംബവും താമസിച്ചിരുന്നത്.

‘പെട്ടെന്ന്, ഏകദേശം 15 അടി ഉയരമുള്ള തിരമാല ഞങ്ങളുടെ വീട്ടിലേക്ക് അടിച്ചു കയറി. ഞങ്ങളെല്ലാവരും അതിന്റെ ശക്തിയിൽ എറിയപ്പെട്ടു.കുത്തൊഴുക്കിനെ അതിജീവിക്കാൻ സീലിംഗ് ഫാനിൽ മുറുകെപ്പിടിച്ചതാണ് എനിക്ക് രക്ഷയായത്. എന്നാൽ എന്റെ ഭാര്യയെ കാണാതായി. വെള്ളം ഞങ്ങളെ വേർപ്പെടുത്തി. ഞാൻ ഉറക്കെ വിളിച്ചു. എന്റെ വിളി അവൾ കേട്ടില്ല. 10 ദിവസമായി ഞാൻ അവളെ തിരയുകയാണ്’, യുവാവ് പറയുന്നു.

ഹിമാലയൻ സംസ്ഥാനത്ത് മാരകമായ മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമായ ഒരു ഹിമ തടാകം അതിന്റെ കരകൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ 80,000 ആളുകളിൽ ഒരാളാണ് പ്രസാദ്. ഒക്‌ടോബർ 4 ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒമ്പത് സൈനികർ ഉൾപ്പെടെ 70 പേർ മരിച്ചു, ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. 76 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. പ്രസാദിന്റെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന സഹോദരി സന്തോഷി ദേവിയും ജീവൻ നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.

‘ഞാനും അമ്മയും കൈകോർത്തിരുന്നു, പക്ഷേ വെള്ളത്തിന്റെ ശക്തി ഞങ്ങളെ വേർപെടുത്തി, ഞാൻ അമ്മയെ പലതവണ വിളിച്ചെങ്കിലും അമ്മ അവിടെ ഉണ്ടായിരുന്നില്ല. അമ്മയുടെ കൈ എന്റെ കൈയിൽ നിന്നും വിട്ടുപോയി. വെള്ളപ്പൊക്കം എന്റെ കണ്മുന്നിൽ വെച്ച് എന്റെ അമ്മയെ കവർന്നെടുത്തു’, മകൾ ചാന്ദിനി പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

സൗത്ത് ലൊനാക് തടാകത്തിൽ നിന്നുള്ള വെള്ളം താഴ്‌വരയിലൂടെ ഒഴുകുകയും ടീസ്റ്റ നദി കവിഞ്ഞൊഴുകുകയും ചെയ്തത് മരണത്തിന്റെയും നാശത്തിന്റെയും ആക്കം കൂട്ടി. വെള്ളപ്പൊക്കത്തിൽ നദിയുടെ താഴ്ഭാഗത്തുള്ള അണക്കെട്ടും നശിച്ചു. ഇത് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button