KeralaLatest NewsNews

സംസ്ഥാനത്തിന്റെ നഗരനയം ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കും: എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര നഗര നയം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും എന്നാണ് വിലയിരുത്തൽ. ഈ വെല്ലുവിളി നേരിടാനാണ് സംസ്ഥാനം അർബൻ കമ്മീഷൻ രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചത്. അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെട്ടതായിരിക്കും കമ്മീഷനെന്നും കേരളീയം സെമിനാറുകൾ അവലോകനം ചെയ്തു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

Read Also: അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം: കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്

കേരളത്തിലെ പ്രാദേശിക സർക്കാരുകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ അധികാരവികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പ്രശംസിച്ചത് മന്ത്രി അനുസ്മരിച്ചു. 1960 കളിൽ ദാരിദ്ര്യാവസ്ഥയിൽ ഒരുപോലെയായിരുന്നു കേരളവും ബീഹാറുമെങ്കിൽ ഇന്ന് ദാരിദ്ര്യ നിർമാർജ്ജനത്തിൽ കേരളം ബഹുദൂരം മുന്നേറി എന്നും മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടിയതും മന്ത്രി ഓർമിപ്പിച്ചു. ഡാറ്റ പ്രാദേശിക വികസനത്തിനും വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും ഉപയോഗിക്കൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങൽ തുടങ്ങിയ നിർദേശങ്ങളും സെമിനാറിൽ ഉയർന്നു. നാലുവിദേശ രാജ്യങ്ങളിലെ ഗവേഷകരെ കൂടാതെ 275 അന്യസംസ്ഥാന പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു.

മികച്ച രീതിയിൽ ലക്ഷ്യത്തിലേക്കു മുന്നേറുന്ന സംസ്ഥാനത്തെ കുടിവെള്ള വിതരണ പദ്ധതികൾ ജലവിഭവം സംബന്ധിച്ച സെമിനാറിൽ പ്രശംസ പിടിച്ചുപറ്റിയതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലവിനിയോഗത്തിൽ സൂക്ഷ്മത പുലർത്തേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ച എന്നിവയും വേദിയിൽ ഉയർന്നു.

കേരളം പിന്തുടരുന്ന സുസ്ഥിര, ഉത്തരവാദിത്ത, പരിസ്ഥിതി സൗഹൃദ ടൂറിസം മാതൃകക്ക് ടൂറിസം സെമിനാറിൽ മികച്ച പിന്തുണ ലഭിച്ചതായി പൊതുമരാമത്തു-ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. അടുത്ത വർഷം കേരളം, ടൂറിസം മാസ്റ്റർപ്ലാൻ രൂപീകരിക്കുന്ന വിവരം സെമിനാർ വേദിയിൽ പ്രഖ്യാപിച്ചു.

ഭിന്നശേഷി വിഭാഗം, വയോജനങ്ങൾ എന്നിവരുടെ ക്ഷേമം കൂടി മുൻനിർത്തി സന്തോഷ സൂചിക വർധിപ്പിക്കാനാണ് സർക്കാർ ശ്രമമെന്ന് സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു. വയോജനങ്ങളിൽ 75 ശതമാനം പേർക്കും ഏതെങ്കിലും പെൻഷൻ കിട്ടുന്ന ഏക സംസ്ഥാനം എന്ന നിലയിൽ ആർബിഐ അഭിനന്ദിച്ച കാര്യം സെമിനാർ വേദിയിൽ ഉയർന്നു. മുതിർന്ന പൗരൻമാരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്താൻ സ്‌കിൽ ബാങ്ക് രൂപീകരിക്കൽ, വയോജന കമ്മിഷൻ രൂപീകരിക്കൽ, വയോജന സർവ്വേ എന്നിവയും ഏറ്റെടുത്തു നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അനേകം വർഷങ്ങൾ പ്രവാസജീവിതം നയിച്ചു നാട്ടിൽ തിരിച്ചെത്തുന്നവർക്ക് അനുയോജ്യമായ പുനരധിവാസ പാക്കേജ് വേണമെന്ന നിർദേശം പ്രവാസികളെക്കുറിച്ചുള്ള സെമിനാറിൽ ഉയർന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആസൂത്രണ ബോർഡ് അംഗങ്ങളായ കെ രവിരാമൻ, സന്തോഷ് ജോർജ് കുളങ്ങര, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.

Read Also: കേദാർനാഥിൽ തീർത്ഥാടകർക്ക് ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി: വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button