KeralaLatest NewsNews

വിയ്യൂര്‍ ജയിലില്‍ കലാപശ്രമം: കൊടി സുനി ഉള്‍പ്പടെ 10 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

 

കണ്ണൂര്‍: രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരില്‍ ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിച്ച സംഭവം കലാപശ്രമമെന്ന് എഫ്ഐആര്‍. സംഭവത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വിയ്യൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Read Also: സനാതന ധർമ്മ പരാമർശം: ഒരു വ്യക്തിക്ക് നിരീശ്വരവാദം പ്രചരിപ്പിക്കാൻ അവകാശമുണ്ടെന്ന് ഉദയനിധി കോടതിയിൽ

കൊടി സുനിയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവര്‍ക്കും ഒരു തടവുകാരനും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടന്‍ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എന്നാല്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മട്ടന്‍ നല്‍കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഷേവ് ചെയ്യാന്‍ ബ്ലേഡ് വേണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം തടവുകാര്‍ ബഹളംവെച്ചെങ്കിലും, ജയില്‍ നിയമപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതോടെ തടവുകാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ തുടങ്ങി. ഒരു തടവുകാരന്‍ കുപ്പി ഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ കഴുത്തില്‍ കുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തടവുകാര്‍ സംഘം ചേര്‍ന്ന് അടുക്കളയില്‍ പോയി പാചകത്തില്‍ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button