KeralaLatest NewsIndia

ഏകമകൻ മരിച്ച ദുഖം മറികടക്കാൻ പെൺകുട്ടിയെ ദത്തെടുത്തു, അക്രമ സ്വഭാവം കാരണം ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ

കൊച്ചി: ദത്തെടുത്ത പെൺകുട്ടി അക്രമ സ്വഭാവം കാണിക്കുന്നതിനാലും തങ്ങളുമായി ചേർന്ന് പോകാത്തതിനെയും തുടർന്ന് പെൺകുട്ടിയെ ഇനിയും മകളായി സംരക്ഷിക്കാനാകില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച് ദമ്പതികൾ. തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയുമാണ് ദത്ത് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ 23 വയസുള്ള ഏക മകൻ 2017 ജനുവരി 14ന് കാറപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏകാന്തത ഒഴിവാക്കാനും മകൻ മരിച്ച ദുഖത്തെ മറികടക്കാനും ഒരു കുട്ടിയെ ദത്തെടുക്കാൻ ഇരുവരും തീരുമാനിച്ചത്.

2018 ഫെബ്രുവരി16നാണ് ഇവർ ലുധിയാനയിലുള്ള നിഷ്‌കാം സേവാ ആശ്രമത്തിൽ നിന്ന് 13കാരിയെ ദത്തെടുക്കുന്നത്. കേരളത്തിൽ നിന്നും ദത്തെടുക്കാൻ കാലതാമസമുള്ളതിനാലാണ് ഇവർ പഞ്ചാബിൽ നിന്നും നിയമപ്രകാരം ദത്തെടുത്തത്. എന്നാൽ, പുത്രദുഖം മറികടക്കാൻ ദത്തെടുത്ത ദമ്പതികൾക്ക് ദത്തുപുത്രിയും സമ്മാനിച്ചത് തീരാദുഖമായിരുന്നു. പെൺകുട്ടി തങ്ങളെ മാതാപിതാക്കളായി അം​ഗീകരിക്കാൻ തയ്യാറാകാത്തതാണ് ദമ്പതികളെ വിഷമത്തിലാക്കുന്നത്.

ചിലപ്പോൾ അക്രമസ്വഭാവം കാണിക്കുന്ന പെൺകുട്ടി ഭക്ഷണം കഴിക്കാതെ മുറിയടച്ചിരിക്കും. ഇവർ ദത്തെടുക്കുന്നതിനു മുമ്പ് മറ്റൊരു ഉത്തരേന്ത്യൻ കുടുംബം കുട്ടിയെ ദത്തെടുത്തതാണെന്നും അവർ റദ്ദാക്കി ആശ്രമത്തിൽ തിരിച്ചെത്തിച്ചതാണെന്നും കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കുന്നു. കേരളത്തിൽ പഠിക്കാൻ താത്പര്യമില്ലെന്നും ഹിന്ദിമേഖലയിൽ പഠിക്കണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യങ്ങളിലൊന്ന്.

അതനുസരിച്ച് മലയാളി അദ്ധ്യാപകർ മദ്ധ്യപ്രദേശിൽ നടത്തുന്ന ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തെങ്കിലും അവിടെയും അക്രമസ്വഭാവം തുടർന്നു. ഒടുവിൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ദമ്പതികൾ പെൺകുട്ടിയെ അവിടെ നിന്നും തിരിച്ചുകൊണ്ടുവരികയായിരുന്നു. 2021ൽ തന്റെ ഭാര്യയെ ആക്രമിച്ച് വീട് വിട്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് മാനസികാരോഗ്യ ചികിത്സയും നൽകേണ്ടി വന്നെന്നും തിരുവനന്തപുരം സ്വദേശി വ്യക്തമാക്കുന്നു.

ഉത്തരേന്ത്യയിൽ നിന്നുള്ള പെൺകുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് ദമ്പതികൾ ഹർജിയിൽ പറയുന്നു. ഒത്തുപോവില്ലെന്നുവന്നതോടെ കുട്ടിയെ 2022 സെപ്തംബർ 29നു തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു. പെൺകുട്ടി മുതിർന്നതോടെ സ്വാദർ ഹോമിലേക്ക് മാറ്റി. ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയയ്ക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം. ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. എന്നാൽ, 2017ലെ ദത്തെടുക്കൽ റെഗുലേഷൻസ് പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് 2022 ഡിസംബർ12 നു ഹർജി തീർപ്പാക്കി. ഈവർഷം കേന്ദ്രസർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്കരിച്ചു. ഇതനുസരിച്ച് ജില്ലാകളക്ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടത്. കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമവും തയ്യാറായില്ല. തുടർന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

പെൺകുട്ടിയുമായി സംസാരിച്ച് വിശദമായ റിപ്പോർട്ടു നൽകാൻ ഹൈക്കോടതി തിരുവനന്തപുരം ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഹർജി നവംബർ 17നു വീണ്ടും പരിഗണിക്കും. രക്ഷിതാക്കൾക്ക് തന്നോടൊപ്പം കഴിയാൻ ഇഷ്ടമില്ലാത്തതിനാലാണ് താൻ സ്വാദർ ഹോമിൽ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പെൺകുട്ടിയുമായി സംസാരിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരി​ഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button