KeralaLatest NewsNews

കാമുകൻ പ്രണയത്തിൽ നിന്ന് പിന്മാറി: അധ്യാപിക മകളെക്കൊന്ന് ജീവനൊടുക്കി, ഭർത്താവിന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കാസർഗോഡ്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ഭർതൃമതിയായ യുവതിയുടെ പ്രണയം കൊണ്ടെത്തിച്ചത് യുവതിയുടെയും അ‌ഞ്ച് വയസുകാരിയുടെയും മരണത്തിലേക്ക്. അധ്യാപികയുമായുള്ള പ്രണയ ബന്ധം യുവ അധ്യാപകൻ അവസാനിപ്പിക്കാൻ തീരുമാനിച്ച് വിവാഹിതനാവാൻ തീരുമാനിച്ചതോടെയാണ് അധ്യാപിക അഞ്ചര വയസുള്ള മകളുമൊന്നിച്ച് ജീവനൊടുക്കിയത്.

പ്രവാസിയായ ഭർത്താവിന്റെ പരാതിയിൽ 29കാരനായ അധ്യാപകൻ അറസ്റ്റിലായി. ബാര എരോൾ സ്വദേശിയും 29 വയസുകാരനുമായ സഫ്‌വാനെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് കളനാട് അരമങ്ങാനത്താണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും മകളും മരിച്ച സംഭവത്തിലാണ് സുഹൃത്തായ അധ്യാപകൻ അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകൾ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭർത്താവ് നൽകിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.

മറ്റൊരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന റുബിനയെ സാമൂഹിക മാധ്യമം വഴിയാണ് സഫ്‌വാൻ പരിചയപ്പെടുന്നത്. ഭർതൃമതിയായ യുവതി ഒൻപത് വർഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു. യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് അധ്യാപികയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button