Latest NewsKeralaNews

‘നിങ്ങൾ വരണം, എനിക്ക് റീത്ത് വെക്കണം, എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; കർഷകന്റെ ആത്മഹത്യ കുറിപ്പ് – വൻ പ്രതിഷേധം

ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും ആണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ പിആര്‍എസ് വായ്പയായി നൽകിയത്, ഇത് കുടിശിക അടക്കം അടക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും ആത്മഹത്യാക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാർ എന്നെ ചതിക്കുകയായിരുന്നു എന്നാണ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ശിവരാജനുമായുള്ള പ്രസാദിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.

‘ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറേ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം. എനിക്ക് റീത്ത് വെക്കണം’, എന്നാണ് ഫോൺ സംഭാഷണത്തിൽ പ്രസാദ് പറയുന്നത്.

മരിച്ച പ്രസാദിന്റെ മൃതദേഹം കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തി. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും, കർഷകർ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഗവർണർ പറഞ്ഞു. അവർക്കായി എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കുമെന്നും ഗവർണർ പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ ബന്ധുക്കളെയും ഗവർണർ സന്ദർശിച്ചു.

കാർഷിക മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നേരത്തെ ഉയർത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകുന്നില്ലെന്നും സതീശൻ ആരോപിച്ചു. ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button