തിരുവനന്തപുരം: കേരളത്തിലെ നെൽ കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ. കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തുടർന്ന് ഉയർന്ന പ്രതിഷേധം അനാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പ്രസാദിന്റെ ആത്മഹത്യയുടെ കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി പറഞ്ഞു. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്നതെന്നും ചൂണ്ടിക്കാട്ടി.
പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. സാധാരണ കർഷകർ ബാങ്കിൽ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ എന്ന് അറിയില്ല എന്നാണ് മന്ത്രിയുടെ കണ്ടെത്തൽ.
പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിനെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ശബ്ദസന്ദേശം എന്താണെന്ന് കേട്ടില്ലെന്നും അത് കേട്ടതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ പിആര്‍എസ് വായ്പയായി നൽകിയത്, ഇത് കുടിശിക അടക്കം അടക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാർ എന്നെ ചതിക്കുകയായിരുന്നു എന്നാണ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ശിവരാജനുമായുള്ള പ്രസാദിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.
Post Your Comments