ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിലെ കർഷകനായ പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും പ്രസാദ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. പ്രസാദിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ ആണെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘നെൽ കർഷകന് പണം കൊടുക്കാതെ കൊന്ന് കളഞ്ഞത് പിണറായി സർക്കാരാണ്. നന്ദിഗ്രാമിലും സിൻഗൂരിലും കർഷകരുടെ നെഞ്ചത്തേക്ക് വെടിവച്ചതും കർഷക സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്ത് കുഴിച്ച് മൂടിയതും സിപിഎമ്മാണ്. വ്യാജ കർഷക സ്നേഹികളാണ് ഇടതു പക്ഷം. കർഷകർ ഇവർക്കെന്നും പൊളിറ്റിക്കൽ ടൂളുകൾ മാത്രമായിരുന്നു. മുദ്രാവാക്യങ്ങൾ മാത്രമാണ് കർഷകർക്കായി ഇവർക്ക് നൽകാനുള്ളത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനോ അവരുടെ പ്രതിസന്ധികൾ തരണം ചെയ്യാനോ ഒരു പ്രതിവിധിയും ഇവരുടെ കയ്യിൽ ഇല്ല. കർഷകരുടെ എന്നല്ല ലോകത്തിലെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കമ്മ്യൂണിസത്തിലില്ല. വായ്ത്താളം മാത്രമാണുള്ളത്’, സന്ദീപ് പരിഹസിച്ചു.
അതേസമയം, ആത്മഹത്യ ചെയ്ത പ്രസാദിന്റെ മൃതദേഹം കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തി. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും, കർഷകർ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഗവർണർ പറഞ്ഞു. അവർക്കായി എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കുമെന്നും ഗവർണർ പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ ബന്ധുക്കളെയും ഗവർണർ സന്ദർശിച്ചു.
കാർഷിക മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നേരത്തെ ഉയർത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകുന്നില്ലെന്നും സതീശൻ ആരോപിച്ചു. ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Post Your Comments