KeralaLatest News

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്ത വിധി ഇന്ന്, വിധി പ്രസ്താവത്തിൽ നിന്ന് 2 ജഡ്ജിമാരെ മാറ്റണമെന്ന ഹർജിയിലും വിധി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കിയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവം നടത്തുക.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നംഗ ബഞ്ച് വിധി പറയും. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയിലും വിധി ഇന്നാണ്. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വരുന്നത്.

ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. ഡിവിഷന്‍ ബെഞ്ച് വാദം കേട്ട കേസില്‍ വിധി പറയാന്‍ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായ ഭിന്നവിധിയെ തുടര്‍ന്നായിരുന്നു ഇത്. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

ഇതോടെയാണ് പരാതിയില്‍ തീരുമാനമെടുക്കുന്നത് മൂന്ന് അംഗ ബെഞ്ചിന് വിട്ടത്. അതേസമയം വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും ബാബു മാത്യു പി.ജോസഫിനെയും ഒഴിവാക്കണമെന്ന ഹര്‍ജിയിലും നാളെ വിധി പറയും എന്നാണ് വിവരം. 2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം രജിസ്ട്രർ നമ്പര്‍ നല്‍കാതെയാണ് പരാതി ലിസ്റ്റില്‍ പെടുത്തിയിട്ടുള്ളത്. എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായരുടെ വായ്പ വീട്ടാന്‍ എട്ടര ലക്ഷം രൂപയും സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത് സ്വജനപക്ഷപാതമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

അതിനിടെ ഹര്‍ജിയില്‍ വാദം കേട്ട രണ്ട് ഉപലോകയുക്തമാര്‍ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മകുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവരില്‍ നിന്നും നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകയുക്തയില്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തത്.ഇതാണ് ഇന്ന് പരിഗണിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button