KeralaLatest NewsNews

ഹോംസ്‌റ്റേയ്ക്ക് മുന്നില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ബോര്‍ഡ്;സിപിഎമ്മിന്റെ പ്രതികാര നടപടിയെന്ന് ദമ്പതികള്‍

കോട്ടയം എസ്പി ഓഫീസിന് മുന്നില്‍ സിപിഎമ്മിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് സംരംഭകരായ ദമ്പതികളുടെ സമരം. പാറമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേ ബിസിനസിന് സിപിഎം തടസം സൃഷ്ടിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. സംരംഭകരായ ബിനു കുര്യനും ഭാര്യ സുജ കുര്യനും നടത്തി വന്നിരുന്ന ഹോം സ്‌റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതായി സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് അപമാനിച്ചതായാണ് പരാതി. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെങ്കില്‍ ഇത്രയും സ്വാധീനമുള്ളവര്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സംരംഭകന്‍ ചോദിക്കുന്നു.

പരാതി നല്‍കിയിട്ടും അഞ്ച് മാസമായി കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ദമ്പതികള്‍ സമരം നടത്തുന്നത്. സിപിഎം സ്വാധീനം ഉപയോഗിച്ച് ലോഡ്ജിംഗ് ഹൗസ് വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനത്തിന് ലൈസന്‍സ് നിഷേധിക്കുകയാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു. പൊലീസിനെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തില്ലെന്നും ദമ്പതികള്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപനത്തിന് മുന്നില്‍ അനാശാസ്യം നടക്കുന്നതായി ആരോപിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് വച്ചതായി ബിനു പറഞ്ഞു

അതേസമയം സംരംഭത്തിന് ലൈസന്‍സ് ഇല്ലെന്നും അപാകതകള്‍ പരിഹരിച്ചാല്‍ ലൈസന്‍സ് അനുവദിക്കാമെന്നും വിജയപുരം പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടായിരുന്നതായി ബിനു കുര്യന്‍ പറഞ്ഞു. തുടര്‍ന്ന് ഹോംസ്‌റ്റേ വിപുലീകരിക്കാന്‍ ശ്രമിച്ചതോടെ സമീപത്തുള്ള മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് പണി തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതിന് ശേഷം ഹോംസ്‌റ്റേയിലെത്തിയ മകളെയും ജീവനക്കാരെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ബിനു ആരോപിച്ചു. പൊലീസ് കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് തന്നോടും കുടുംബത്തോടും ഉണ്ടായ വൈരാഗ്യത്തിന് കാരണമെന്ന് ബിനു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button