Latest NewsKeralaNews

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഉപയോഗിക്കാത്തത് പൊലീസിന് വന്‍ വെല്ലുവിളി

ഒരു തുമ്പും ലഭിക്കാതിരിക്കാന്‍ വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കി അജ്ഞാത സംഘം

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി നാടുനീളെ തെരച്ചില്‍ നടത്തിയിട്ടും പൊലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. വെള്ള നിറത്തിലുള്ള ഹോണ്ട ജാസ് കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിടുമ്പോഴും നിര്‍ണ്ണായകമായ ഒരു സൂചനയും പൊലീസ് പങ്കുവയ്ക്കുന്നില്ല.

Read Also: ജില്ലാ അതിര്‍ത്തികളിലെ സിസിടിവികളില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല, പൊലീസിന് വെല്ലുവിളിയായി അന്വേഷണം

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റില്‍ അന്വേഷണം വഴിമുട്ടിയത് അടക്കം പലവിധ പ്രതിസന്ധികളാണ് അന്വേഷണ സംഘം നേരിടുന്നത്. നാട്ടുകാരുടേയും ജനപ്രതിനിധികളടക്കമുള്ളവരുടേയും സഹകരണത്തോടെ നാടാകെ അരിച്ചുപെറുക്കിയിട്ടും ആറ് വയസുകാരി കാണാമറയത്താണ്.

ഇന്നലെ വൈകീട്ട് നാലരയ്ക്കാണ്‌ ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് പൊലീസിന് കിട്ടിയ ആകെയൊരു തുമ്പ്. ആ നമ്പറും സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒരു രാത്രി മുഴുവന്‍ ഇരുട്ടി വെളുത്തിട്ടും തുമ്പില്ലാത്ത അവസ്ഥയിലാണ്. പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഒരിഞ്ച് വിടാതെ സിസിടിവികള്‍ അരിച്ചു പെറുക്കി, തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞതോടെ ആ അന്വേഷണവും വഴി മുട്ടി. ഫോണ്‍ ചെയ്യാനെത്തിയ സ്ത്രീ അടക്കമുള്ളവര്‍ സഞ്ചരിച്ച ഓട്ടോയെ കുറിച്ചും പൊലീസിന് ഒരു വിവരവുമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button