Latest NewsNewsIndia

‘ബി.ജെ.പിക്ക് ഇവിടെ എത്താൻ പതിറ്റാണ്ടുകൾ വേണ്ടി വന്നു’: പോരാട്ടം തുടരുമെന്ന് ഒമർ അബ്ദുള്ള

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര നീക്കം ശരിവെച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. നിരാശനാണെങ്കിലും നിരാശയില്ലെന്ന് അദ്ദേഹം പറഞ്ഞു. പോരാട്ടം തുടരുമെന്നും ബി.ജെ.പിക്ക് ഇവിടെ എത്താൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങൾ ദീർഘദൂര യാത്രയ്ക്ക് തയ്യാറാണ് എന്നും ഒമർ അബ്ദുള്ള അറിയിച്ചു.

നേരത്തെ, വിധിയിൽ പ്രതികരിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തിയും ഗുലാം നബി ആസാദും രംഗത്ത് വന്നിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതീക്ഷ കൈവിടാറില്ലെന്നും ബഹുമാനത്തിനും അന്തസ്സിനുമുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും മെഹ്ബൂബ പറഞ്ഞു. വിധി ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പ്രദേശത്തെ ജനങ്ങൾ വിധിയിൽ തൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് വിഷയത്തിൽ മൂന്ന് വിധി പ്രസ്താവിച്ചത്. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനുള്ള താൽക്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി വിധിച്ചു. 2024 സെപ്‌റ്റംബറിൽ കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. 2019-ൽ ജമ്മു കശ്മീരിൽ നിന്ന് ലഡാക്ക് കേന്ദ്രഭരണ പ്രദേശം വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ സാധുത സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെതിരെയുള്ള അപ്പീലുകളിന്‍മേല്‍ ആണ് സൂപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button