പാലക്കാട്: മദ്രസയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് കൂറ്റനാട് മല റോഡിന് സമീപത്തുവെച്ചാണ് വെള്ളക്കാറിലെത്തിയ മൂന്നംഗ സംഘം പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആറേമുക്കാലോടെയാണ് സംഭവം. പൊൺകുട്ടിയുടെയും പ്രദേശവാസികളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള കാർ കേന്ദ്രീകരിച്ചാണ് തൃത്താല പൊലീസ് അന്വേഷണം നടത്തുന്നത്.
വട്ടേനാട് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലേക്ക് പോവുകയായിരുന്നു കുട്ടി. കാർ സമീപത്ത് നിർത്തുകയും കൊണ്ടാക്കിത്തരാം എന്ന് പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോർ തുറന്ന് ഒരു സ്ത്രീ കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കുതറി മാറിയതോടെ കാർ ഓടിച്ച് പോവുകയും ചെയ്തു.
ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. തൃത്താല പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാർ പുലർച്ചെ മുതൽ പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ സംശയം തോന്നാതിരുന്നതിനാൽ ആരും കൂടുതൽ ശ്രദ്ധ കൊടുത്തില്ല. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.
Post Your Comments