ബത്തേരി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വയനാട്ടിൽ ഉണ്ടായത് ഇരട്ടി കടുവകൾ? വനമേഖലയില്‍ കടുവകളുടെ എണ്ണത്തില്‍ 50 ശതമാനം വർധനവാണ് ഉണ്ടായത്. ഇപ്പോള്‍ 120 കടുവകളെങ്കിലും ഈ വനമേഖലയിലുണ്ടെന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കടുവകളുടെ എണ്ണം കൂടിയതോടെയാണ് ആക്രമണം വർധിച്ചത്. 2015 ന് ശേഷമാണ് ഇത്രയും വർദ്ധനവ് ഉണ്ടായത്. 2012 ല്‍ രണ്ട് കടുവാ ആക്രമണങ്ങള്‍ വയനാട്ടിൽ ഉണ്ടായതിനെ തുടർന്ന് ഒരു കടുവയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 2015 ല്‍ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടാണ് 77 എണ്ണത്തില്‍ നിന്ന് 120 ലേക്ക് കടുവകളുടെ എണ്ണം കൂടിയത്. അതോടൊപ്പം ആക്രമണങ്ങളും വർധിച്ചു. കടുവകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ തമ്മിലുള്ള ആക്രമണവും വര്‍ധിക്കും. പല കടുവകളും ഭക്ഷണത്തിനും വെള്ളത്തിനായി കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങും. തമ്മിലുള്ള അകാരമാണത്തിനിടെ പരിക്കേറ്റ കടുവകൾ നാട്ടിലെത്തി ഇരയെ തേടും. മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും. ആക്രമണകാരികളായ കടുവകളെ വെടിവെച്ച് കൊല്ലുക, മയക്കുവെടിവെച്ച് മറ്റ് വനമേഖലകളിലേക്ക് മാറ്റുക എന്നിവയാണ് വനം വകുപ്പിന് മുന്നിലുള്ള മാർഗം.
അതേസമയം, കഴിഞ്ഞ ദിവസം വയനാട് വാകേരിക്കടുത്ത് യുവാവിനെ കടുവ പിടിച്ചിരുന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ്ട നൽകുകയും ചെയ്തു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം, പല ഭാഗങ്ങളും വേര്‍പെട്ടിരുന്നു.
Post Your Comments