ബാഗ്പത്: ചെയ്യാത്ത കുറ്റത്തിന് 2 വർഷത്തോളം ജയിലിൽ കിടന്ന്, ഒടുവിൽ നിരവധി ആണെന്ന് സ്വയം തെളിയിക്കേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നും പുറത്തുവരുന്നത്. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി, 12 വർഷം ശിക്ഷ വിധിക്കപ്പെട്ട യുവാവ് ജാമ്യത്തിൽ പുറത്തിറങ്ങി, ഒടുവിൽ നിയമം പഠിച്ച് സ്വയം കുറ്റവിമുക്തനായിരിക്കുകയാണ്. കഥ കേൾക്കുമ്പോൾ മലയാളത്തിൽ അടുത്തിടെ റിലീസ് ആയ ‘ഗരുഡൻ’ സിനിമ ഓർമ വരും.
അമിത് ചൗധരി എന്ന യുവാവാണ് തനിക്ക് വേണ്ടി നിയമം പഠിച്ച് വാദിച്ച്, കുറ്റവിമുക്തനായത്. 2011-ലാണ് അമിതിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. ബാഗ്പത്തിലെ തന്റെ സഹോദരിയുടെ അമ്മായിയമ്മയുടെ വീട്ടിൽ അമിതിന് വെറും 18 വയസ് മാത്രമായിരുന്നു പ്രായം. സംഭവസ്ഥലത്ത് വെച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു. ഒരാൾ മരണപ്പെട്ടു. ഈ കേസിൽ 17 പേർ പ്രതികളായിരുന്നു, അതിൽ ഒരാൾ അമിത് ചൗധരിയായിരുന്നു.
അമിത് അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഒരു കൊലപാതക കേസിൽ കുടുങ്ങിയതോടെ, അദ്ദേഹത്തിന്റെ കരിയർ തകരുകയും ജയിലിൽ പോകേണ്ടി വരികയും ചെയ്തു. രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം, ജാമ്യത്തിൽ പുറത്തിറങ്ങി. തുടർന്ന് തന്റെ കേസ് വ്യക്തിപരമായി കൈകാര്യം ചെയ്യാൻ നിയമവും എൽ.എൽ.എമ്മും പഠിച്ചു. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം 12 വർഷത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചു. കുറ്റവിമുക്തനായ ശേഷം, തെറ്റായി കേസുകളിൽ കുടുങ്ങി ജയിലിൽ കഴിയുന്നവരെ സഹായിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അത്തരം വ്യക്തികൾക്ക് സൗജന്യ സഹായം നൽകുമെന്ന് അമിത് ഉറപ്പ് നൽകിയിട്ടുണ്ട്.
Post Your Comments