KeralaLatest NewsNews

‘ശബരിമലയിൽ പണ്ടും ആളുകൾ മരിച്ചിട്ടുണ്ടല്ലോ, ഇനി ആ ദുരന്തം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്…’: മുരളി തുമ്മാരുകുടി

ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് വർധിച്ച സാഹചര്യത്തിൽ, വലിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ തന്ത്രി മുതൽ ദുരന്ത നിവാരണ അതോറിറ്റി വരെയുള്ളവർ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു. ശബരിമലയിൽ തിരക്കിൽ പെട്ട് ആളുകൾ മരിച്ചാൽ പണ്ടത്തേത് പോലെയല്ലെന്നും ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകുമെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു.

ശബരിമലയിലേക്ക് വരാനായി മുൻകൂട്ടി ബുക്കിങ്ങ് നിർബന്ധമാക്കണമെന്നും ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും എല്ലാം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ അറിയാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറയുന്നു. ബന്ധപ്പെട്ട എല്ലാവരും ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യാൻ ശ്രമിക്കണം എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.

  • കാലാവസ്ഥക്ക് അനുസരിച്ചുള്ള ആളുകളുടെ എണ്ണം തീരുമാനിക്കണം.
  • ശബരിമലയിലേക്ക് വരാനായി മുൻകൂട്ടി ബുക്കിങ്ങ് നിർബന്ധമാക്കണം. ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും എല്ലാം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ അറിയാനുള്ള സംവിധാനം ഉണ്ടാക്കണം
  • കുട്ടികളെ കൊണ്ട് വരുന്നവർക്കും പ്രായമായവർക്കും വേണമെങ്കിൽ പ്രത്യേക ദിവസങ്ങളോ സമയങ്ങളോ തീരുമാനിച്ചു കൊടുക്കണം.
  • വരുന്ന എല്ലാവർക്കും വേണ്ടത്ര സഹായങ്ങൾ ചെയ്യാനുള്ള വോളണ്ടിയർ സംഘവും ഭക്ഷണവും വെള്ളവും, ടോയ്‌ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം.

മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സ്വാമി അയ്യപ്പനേ ശരണം !
പറഞ്ഞു കേട്ട കഥയാണ്
ഞാൻ ഉണ്ടാകുന്നതിന് മുൻപാണ്, 1959 ൽ എന്റെ അച്ഛനും മൂത്ത രണ്ടു സഹോദരിമാരും, മറ്റു ചില ബന്ധുക്കളും കൂടി ശബരിമലയിലേക്ക് യാത്ര പോയി. ടാക്സി കാറിലാണ് പോയത്. എരുമേലിയിൽ എത്തിയപ്പോഴേക്കും വലിയ തിരക്കായി. അതിനിടക്ക് ഒരു ആന ഇടഞ്ഞതായി “കരക്കന്പി” വന്നു. ആളുകൾ നാലുപാടും ഓടി. ആരോ ഒരാൾ അവരുടെ കൊച്ചു കുഞ്ഞിനെ എന്റെ അച്ഛനും സഹോദരിമാരും സഞ്ചരിച്ചിരുന്ന കാറിനുള്ളിലേക്ക് കൊടുത്തിട്ട് “അവൻ എങ്കിലും രക്ഷപെടട്ടേ” എന്ന് പറഞ്ഞ് ഓടിപ്പോയി. ഈ സാഹചര്യത്തിൽ പെട്ട് അച്ഛനും ചേച്ചിമാരും ഏറെ വിഷമിച്ചു.
പിന്നെ എങ്ങനെയോ കുട്ടിയുടെ പിതാവിനെ കണ്ടെത്തി കൈമാറി അവർ വീട്ടിലേക്ക് പോന്നു.
അതിന് ശേഷം അച്ഛൻ ഒരിക്കലും ശബരിമലക്ക് പോയില്ല. വീട്ടിൽ നിന്നും മക്കളെ വിടാൻ അച്ഛന് വലിയ മടിയായിരുന്നു.
1983 ൽ ഞാനാണ് പിന്നീട് വീട്ടിൽ നിന്നും ശബരിമലക്ക് പോയത്. ശബരിമലയിൽ പല പ്രാവശ്യം പോയ അളിയന്റെ കൂടെ. എന്തുകൊണ്ടോ അന്ന് ഒട്ടും തിരക്കുണ്ടായില്ല. പതിനെട്ടാം പടി വരെ. പടിയുടെ താഴെ നിന്നതേ ഓർമ്മയുള്ളു, പിന്നെ നോക്കുന്പോൾ ഞാൻ പടി പതിനെട്ടും കടന്നിരിക്കുന്നു. അവിടുത്തെ പോലീസുകാർക്ക് ഒരു രീതിയുണ്ട്. തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളെ പടി കയറാൻ വിടില്ല എന്ന് തോന്നുന്നു.
ഞാൻ പോയ ഉറപ്പിൽ പിന്നീട് എന്റെ സഹോദരന്മാരും മരുമക്കളും ഒക്കെ പോയി. 2003 വരെ ഇടതടവില്ലാതെ വീട്ടിൽ നിന്നും ആരെങ്കിലും ഒക്കെ ശബരിമലയിൽ എത്തി. 2003 ൽ അമ്മക്ക് ശബരിമലയിൽ പോകണം എന്ന് തോന്നി. മൂന്നു സഹോദരന്മാരും അമ്മയും കൂടി മല കയറി.
പക്ഷെ ഈ വർഷം പോലെ വലിയ തിരക്കുള്ള ഒരു വർഷമായിരുന്നു അന്നും. ഒന്പത് മണിക്കൂർ ക്യൂവിൽ നിന്നെങ്കിലും അവർക്ക് പതിനെട്ടാം പടിയിൽ എത്താൻ സാധിച്ചില്ല. നിരാശരായി അവർ മടങ്ങി.
തൊള്ളായിരത്തി എൺപത്തി മൂന്നിന് ശേഷം ഞാൻ പിന്നീടൊരിക്കലും ശബരിമലയിൽ പോയിട്ടില്ല. എന്നാൽ ഓരോ വർഷവും മണ്ഡലകാലത്തും മകരവിളക്ക് കാലത്തും അവിടുത്തെ തിരക്ക് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഓരോ വർഷവും അവിടെ അപകടം ഉണ്ടാകാതിരിക്കുന്പോൾ ഞാൻ സ്വാമി അയ്യപ്പന് നന്ദി പറയാറുണ്ട് !.
കാരണം പോലീസിന്റെയും ദുരന്തനിവാരണ സംവിധാനത്തിന്റെയും ഒക്കെ മേൽനോട്ടം ഉണ്ടെങ്കിലും ഏത് വർഷത്തിലും വലിയ അപകടങ്ങൾ ഉണ്ടാകാവുന്ന സാഹചര്യമാണ് അവിടെ ഉള്ളത്. അതുണ്ടാകാതിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ശബരിമലയുടെ മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നവരും ശബരിമലയിലെ പ്ലാനിങ്ങുകളുമായി ബന്ധപ്പെട്ടവരും പലപ്പോഴും ഞാനുമായി ബന്ധപ്പെടാറുണ്ട്. അവിടുത്തെ ദുരന്ത നിവാരണ സംവിധാനങ്ങളെ പറ്റി അഭിപ്രായം പറയാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ആ പ്രദേശത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും, അനുഷ്ടാനങ്ങളും, ഇപ്പോൾ തിരക്ക് നിയന്ത്രിക്കുന്ന രീതിയും ഒക്കെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. സമയവും അവസരവും കിട്ടുന്പോൾ അതിൽ ഇടപെടണം എന്ന് എനിക്ക് ആഗ്രഹവും ഉണ്ട്, പക്ഷെ കർമ്മവും കാലവും ഒത്തു വന്നിട്ടില്ല എന്ന് മാത്രം.
ശബരിമലയിലെ തിരക്കൊക്കെ നിയന്ത്രിക്കാനുള്ള “രേഖ” എന്റെ കയ്യിൽ ഉണ്ടെന്ന ഒരു തെറ്റിദ്ധാരണയും വേണ്ട കേട്ടോ. ഈ വിഷയത്തിൽ നല്ല അറിവുള്ളവർ ഇപ്പോൾത്തന്നെ സംവിധാനത്തിന്റെ അകത്ത് ഉണ്ട്. അവർ പരമാവധി ശ്രമിക്കുന്നുമുണ്ട്.
ശബരിമലയിലെ തിരക്കിന് പല കാരണങ്ങൾ ഉണ്ടല്ലോ. അതിൽ കുറെ ആചാരങ്ങളുമായും കുറെ ഭൂമിശാസ്ത്രവുമായും ബന്ധപ്പെട്ടതാണ്. അതിന്റെ പരിധികൾക്കുള്ളിൽ പരമാവധി എത്ര ആളുകൾക്ക് മലകയറാം എന്നതിന് കണക്കുണ്ടാകും. കാലാവസ്ഥ അനുസരിച്ച് അതിന് മാറ്റങ്ങളും ഉണ്ടാകും. അതനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും അവർക്ക് ഒരുക്കുകയും ചെയ്യാം. പ്രൊഫഷണൽ ആയുള്ള ദുരന്ത നിവാരണവും ആൾക്കൂട്ട നിയന്ത്രണവും അനുസരിച്ചാണ് ശബരിമല തീർത്ഥാടനം പ്ലാൻ ചെയ്യുന്നതെങ്കിൽ ഓരോ ദിവസവും ഓരോ സമയവും എത്ര പേർക്ക് മല കയറാം എന്നതിന് കർശന നിയന്ത്രണങ്ങൾ വേണ്ടി വരും. അതിന് വേണ്ടി മുൻകൂട്ടി ബുക്കിങ്ങ് ചെയ്യുന്ന സംവിധാനം ഉണ്ടാകും, ആ ബുക്കിങ്ങ് അനുസരിച്ചുള്ള ആളുകൾ മാത്രമേ പറഞ്ഞ ദിവസവും സമയത്തും ശബരിമലയിൽ എത്തൂ എന്ന് ഉറപ്പിക്കാനുള്ള സംവിധാനം ഉണ്ടാകും.
പക്ഷെ ശബരിമലയിൽ ഇത്തരത്തിൽ പ്രൊഫഷണലായി ആൾക്കൂട്ട നിയന്ത്രണം ഇപ്പോൾ നടക്കുന്നില്ല. ഓരോ ദിവസവും എത്ര ആളുകൾ മലയിൽ എത്തും എന്നതിന് മുൻകൂട്ടി കണക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയോ എത്തുന്ന എല്ലാവർക്കും ദർശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകൾ ക്യൂ നിന്ന് വലയും, ദർശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീർത്ഥാടകാരിലും വിശ്വാസികളിലും ഇത് വലിയ അസംതൃപ്തി ഉണ്ടാക്കും.
എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകൾ, ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നിൽക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്പോൾ അത് വലിയൊരു ദുരന്തമായി മാറാൻ ഒരു നിമിഷം പോലും വേണ്ട. പന്പയിൽ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയിൽ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ. ശബരിമലയിൽ തിരക്കിൽ പെട്ട് ആളുകൾ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാൽ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണ്.
ഇത് ഒഴിവാക്കണമെങ്കിൽ അടുത്ത മണ്ഡലക്കാലത്തിന് മുൻപെങ്കിലും ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാവരും (തന്ത്രി മുതൽ ദുരന്ത നിവാരണ അതോറിറ്റി വരെയുള്ളവർ) ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ഏതൊക്കെ കാര്യത്തിൽ മാറ്റങ്ങൾ സാധ്യമാണ്, ഏതൊക്കെയാണ് മാറ്റാൻ പറ്റാത്ത പരിധികൾ ഇതൊക്കെ മനസ്സിലാക്കി സമയത്തിനും കാലാവസ്ഥക്കും അനുസരിച്ചുള്ള ആളുകളുടെ എണ്ണം തീരുമാനിക്കണം. ശബരിമലയിലേക്ക് വരാനായി മുൻകൂട്ടി ബുക്കിങ്ങ് നിർബന്ധമാക്കണം. ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും എല്ലാം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ അറിയാനുള്ള സംവിധാനം ഉണ്ടാക്കണം, അതനുസരിച്ച് ആളുകൾക്ക് തയ്യാറെടുക്കാമല്ലോ. കുട്ടികളെ കൊണ്ട് വരുന്നവർക്കും പ്രായമായവർക്കും വേണമെങ്കിൽ പ്രത്യേക ദിവസങ്ങളോ സമയങ്ങളോ തീരുമാനിച്ചു കൊടുക്കണം, വരുന്ന എല്ലാവർക്കും വേണ്ടത്ര സഹായങ്ങൾ ചെയ്യാനുള്ള വോളണ്ടിയർ സംഘവും ഭക്ഷണവും വെള്ളവും, ടോയ്‌ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം. ആൾക്കൂട്ട നിയന്ത്രണങ്ങൾക്ക് ലോകത്ത് അനവധി നല്ല മാതൃകകകളും ഉപകരണങ്ങളും ഉണ്ട്, അതൊക്കെ നമ്മുടെ നാട്ടിലും ഉപയോഗിക്കണം. നിർദ്ദേശങ്ങൾ വേറെയും ഉണ്ട്, മറ്റുള്ളവർക്കും ഉണ്ടാകും. പക്ഷെ ഒരേ മനസ്സോടെ എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാണോ എന്നതാണ് പ്രധാന വിഷയം.
ശബരിമല ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ടതും, കേരളത്തിന്റെ പുറത്ത് ഏറ്റവും അറിയപ്പെടുന്നതുമായ തീർത്ഥാടന കേന്ദ്രമാണ്. അതിനെ മാതൃകാപരമായി, വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, ആർക്കും അപകടമുണ്ടാക്കാതെ നടത്തിക്കൊണ്ടു പോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തർ പച്ചവെള്ളം പോലും കിട്ടാതെ, ദർശനം നടത്താൻ കഴിയാതെ വാഹനങ്ങളിൽ തിക്കിത്തിരക്കി പോകേണ്ടി വന്നാൽ അത് ഏറ്റവും വിഷമകരമായ ഒന്നാണ്. തീർത്ഥാടനത്തിന് വരുന്നവർ അപകടത്തിൽ പെടുന്നതൊക്കെ ചിന്തിക്കാനേ വയ്യാത്ത ദുരന്തമാണ്. നമ്മുടെ സംവിധാനങ്ങളെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകൾ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഇതൊക്കെ ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്, പക്ഷെ ഓരോ സീസണും കഴിയുന്പോൾ നമ്മൾ ഇത് മറക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാണ് അപകടമില്ലതെ ഓരോ മണ്ഡലക്കാലവും കടന്നു പോകുന്പോൾ ഞാൻ സ്വാമി അയ്യപ്പന് നന്ദി പറയുന്നത്!

shortlink

Related Articles

Post Your Comments

Related Articles


Back to top button