![](/wp-content/uploads/2023/12/crime-3.jpg)
ഗാസിയാബാദ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ശിവം ഗുപ്ത(26) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പ്രിയങ്കയും (25) കാമുകൻ ഗർജൻ യാദവും (23) അറസ്റ്റിലായി. വഴക്കിനെ തുടർന്ന് കാമുകനും യുവതിയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബഹാറാംപുർ ഗ്രാമത്തിലെ വാടക വീട്ടിലാണ് ടാക്സി ഡ്രൈവറായ ശിവവും പ്രിയങ്കയും കഴിഞ്ഞിരുന്നത്. ഈ വർഷം മാർച്ചിൽ അയൽവാസിയായ ഗർജനൊപ്പം പ്രിയങ്ക ഒളിച്ചോടി. രണ്ടു വയസ്സുകാരിയായ മകളെയും പ്രിയങ്ക ഒപ്പം കൂട്ടിയിരുന്നു. ഇവർ എവിടെയാണെന്ന് കാര്യം ശിവയ്ക്ക് അറിയുമായിരുന്നില്ല. ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ ഗർജനൊപ്പം പ്രിയങ്ക ബല്ലിയയിൽ ആണ് താമസിക്കുന്നതെന്ന് ഇയാൾ കണ്ടെത്തി.
ഭാര്യയേയും മകളെയും കൂടിക്കൊണ്ടുവരാൻ ഇയാൾ ബല്ലിയയിൽ എത്തി. എന്നാൽ എത്ര ആവശ്യപ്പെട്ടിട്ടും തിരികെ വരാൻ പ്രിയങ്ക തയ്യാറായിരുന്നില്ല. കാമുകനെയും കൂടെ കൂട്ടാമെന്ന ഉറപ്പ് നൽകിയാൽ വരാമെന്ന് യുവതി പറഞ്ഞു. ഭാര്യയോടും മകളോടുമുള്ള സ്നേഹത്താൽ ശിവം അത് സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. തുടർന്ന് ഒറ്റമുറി വാടകവീട്ടിൽ ശിവത്തിനും പ്രിയങ്കയ്ക്കുമൊപ്പം ഗർജനും താമസിക്കാൻ തുടങ്ങി. പതിയെ വഴക്കുകൾ ഉണ്ടായി. വഴക്ക് സ്ഥിരമായതോടെ, ശിവയെ എങ്ങനെയെങ്കിലും കൊലപ്പെടുത്തണമെന്ന് ഇരുവരും തീരുമാനിച്ചു.
ഡിസംബർ 21ന് ശിവം ഉറങ്ങിക്കിടക്കവേ പ്രിയങ്ക അയാളുടെ കഴുത്ത് ഞെരിക്കുകയും ഗർജൻ നിരവധി തവണ കത്തികൊണ്ട് കുത്തുകയും ചെയ്തു. ശിവം മരിച്ചെന്ന് ഉറപ്പായപ്പോൾ മൃതദേഹം ചാക്കിൽകെട്ടി അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ 22ന് ശിവത്തിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. പ്രിയങ്കയുമായി ബന്ധപ്പെട്ടപ്പോൾ ശിവം രാത്രിയിൽ ജോലിക്ക് പോയതാണെന്നും തിരിച്ച് വന്നില്ലെന്നും യുവതി പറഞ്ഞു. എന്നാൽ, ഊർജ്ജിതമായ അന്വേഷണത്തിൽ സംശയം തോന്നിയ പോലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയായിരുന്നു.
Post Your Comments