തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ ജേക്കബ് പാലയ്ക്കാപ്പിള്ളി. സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടുവാണെന്ന് പറഞ്ഞ അദ്ദേഹം, ഇത് പാർട്ടി ക്ലാസുകളിൽ നിന്ന് കിട്ടിയതാണോയെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തു.
‘പ്രധാനമന്ത്രി വിളിച്ച പരിപാടിയിലാണ് പങ്കെടുത്തത്. അതിൽ രാഷ്ട്രീയം കാണരുത്. തന്റെ പ്രതികരണത്തിൽ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാൽ മന്ത്രി തിരുത്തട്ടെ. ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, എന്ത് നിലപാടെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിരുന്നിൽ പങ്കെടുത്താൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ചായ്‌വെന്ന് സ്ഥാപിച്ചെടുക്കുന്നത് എന്തിനാണ്?’, അദ്ദേഹം ചോദിക്കുന്നു.
ബിജെപിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ പുരോഹിതർക്കെതിരെ കഴിഞ്ഞ ദിവസം സജി ചെറിയാൻ മോശം പരാമർശം നടത്തിയിരുന്നു. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പൂരിനെപ്പറ്റി പറയാനുള്ള ആർജവമില്ല. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഫാ ജോക്കബ് പാലയ്ക്കാപ്പിള്ളി രംഗത്തെത്തിയത്.
Post Your Comments