കൊളംബോ: ഒരു ചൈനീസ് ഗവേഷണ കപ്പലിനെയും തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ അതിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആശങ്കകൾ മാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഇതോടു കൂടി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ ആഴക്കടൽ പരീക്ഷണങ്ങൾ നടത്താമെന്ന ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 ന്റെ ആഗ്രഹം വെള്ളത്തിൽ വരച്ച വരയായി. മോദിയുടെ നിർദ്ദേശമനുസരിച്ച്, ചൈനീസ് കപ്പലിന് ഒരു അനുമതിയും നൽകേണ്ടതില്ല എന്നാണ് ശ്രീലങ്കൻ സർക്കാർ ഇപ്പോൾ തീരുമാനമെടുത്തിട്ടുള്ളത്.
അതേസമയം, മുൻകാലങ്ങളിൽ, ചൈനീസ് ഗവേഷണ കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ ട്രാക്കറുകൾ, ഹൈഡ്രോഗ്രാഫിക് കപ്പലുകൾ എന്നിവ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) പ്രവേശിച്ച് ആഴത്തിലുള്ള സർവേകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സമുദ്ര മേഖലകളിൽ ചൈനീസ് കപ്പലുകൾ പര്യവേഷണം നടത്തുന്നതിനെതിരെ ഇന്ത്യയും അമേരിക്കയും മേഖലയിലെ ചെറു രാജ്യങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
Post Your Comments