തിരുവനന്തപുരം: വയോധികയെ അമ്മ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കേസ് കൊടുത്ത പേരക്കുട്ടിക്കെതിരെ യുവതി. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. പരാതി നൽകിയ മകളെ മാനസിക പ്രശ്നമുള്ളവളാക്കി തീർക്കാനുള്ള ശ്രമമാണ് യുവതി നടത്തിയത്. മുത്തശ്ശിയെ തന്റെ അമ്മ നിരന്തരമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചെറുമകൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറിയിരുന്നു. കേസായതോടെ അധ്യാപികയായ യുവതി തന്റെ മകൾക്കെതിരെ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും വീട്ടിൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് അധ്യാപിക പറയുന്നത്.
പേട്ട പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വയോധികയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. വർഷങ്ങളായി വയോധിക മകളുടെ പീഡനം നേരിടുന്നുണ്ട്. സ്ട്രോക്ക് വന്നിട്ടും തന്റെ മുത്തശ്ശിക്ക് വേണ്ട ചികിത്സയോ മരുന്നോ ഒന്നു തന്നെ നൽകിയിട്ടില്ലെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വയോധികയുടെ പേരക്കുട്ടിയും അധ്യാപികയുടെ മകളുമായ പരാതിക്കാരി വിദേശത്തായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ നാട്ടിലെത്തിയത്. അന്ന് മുതൽ അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. പെൺകുട്ടി വിലക്കിയിട്ടും അധ്യാപികയായ സ്ത്രീ പീഡനം തുടരുകയായിരുന്നു. ഉപദ്രവം തടയാൻ ശ്രമിച്ചപ്പോൾ വീട് വിട്ട് പോകാനാണ് പെൺകുട്ടിയോട് അധ്യാപിക പറഞ്ഞത്. നിലവിൽ പരാതിക്കാരി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
അതേസമയം, സംഭവത്തിൽ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. മുത്തശ്ശിയെ ഉപദ്രവിച്ചത് സ്വന്തം അമ്മ ആയിരുന്നിട്ട് കൂടി രണ്ടാമതൊന്ന് ആലോചിക്കാതെ പോലീസിൽ പരാതി നൽകിയ പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹമാണ്.
Post Your Comments