
കോഴിക്കോട്: സാംസ്‌കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരെ പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അസഭ്യം വിളിച്ച് പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി അംഗീകാരം കിട്ടാനാണോ സജി ചെറിയാന്റെ ശ്രമമെന്ന് മുരളീധരൻ ചോദിച്ചു. സകല അരമനയും കയറി നിരങ്ങുന്ന മന്ത്രി പിണറായിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അസഭ്യം വിളിച്ച് പറയുന്നതെന്ന് മുരളീധരൻ പരിഹസിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സകല അരമനയും കയറി നിരങ്ങുന്ന മന്ത്രിയോട് എന്ത് പ്രഹസനമാണ് സജീ എന്ന് മാത്രം ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. അധിക്ഷേപിക്കുന്നവർക്കു സർക്കാരിൽ അംഗീകാരം കിട്ടുമെന്നു വി എൻ വാസവനു പുതിയ വകുപ്പു കിട്ടിയപ്പോൾ സജി ചെറിയാനു തോന്നിക്കാണുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പഴയകാലത്തെ ‘ആർഷോ’യാണ് സജി. ഭരണഘടനയെ അധിക്ഷേപിച്ചതിനു മാറിനിൽക്കേണ്ടിവന്ന ചരിത്രമാണ് സജിക്കുള്ളത്. കെസിബിസി കൃത്യമായ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനമാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
‘പറഞ്ഞതെല്ലാം ചെയ്തുകാണിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്ര ട്രസ്റ്റാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്. തിരഞ്ഞെടുപ്പിലെ വിഷയം രാമക്ഷേത്രം മാത്രമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ക്ഷേത്രം പണിതതു കൊണ്ടല്ല ജനങ്ങൾ ബിജെപിക്കു വോട്ടു ചെയ്തത്. രാജ്യത്ത് ഒന്നടങ്കം നടപ്പാക്കിയ വികസനകാര്യങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments