KeralaLatest NewsNews

സജി ചെറിയാന്റേത് നാക്കുപിഴയല്ല: ന്യായീകരണവുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാർക്കെതിരേയുള്ള പരാമർശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാമർശത്തിൽ അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാന് സംഭവിച്ചത് നാക്കുപിഴ അല്ലെന്നും ഓരോരുത്തർക്കും ഓരോ വിശേഷണങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു. മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുമുന്നണി തന്നെ പറയുമെന്നും ബിഷപ്പുമാരുൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ പദം ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് വന്നിരുന്നു. കേരളത്തിലെ ഏറ്റവും സംസ്‌കാരമില്ലാത്തയാളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെയുള്ള പരാമർശത്തിലാണ് അദ്ദേഹം സജി ചെറിയാനെതിരെ രംഗത്തെത്തിയത്. കൂടുതൽ ഗുണ്ടായിസം കാട്ടുന്നതും മറ്റുള്ളവരെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നതാണ് മന്ത്രിസഭാംഗമാകാനുള്ള യോഗ്യതയെന്ന് കേന്ദ്രമന്ത്രി പരിഹസിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് മന്ത്രി സജി ചെറിയാൻ ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിനെ വിമർശിച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പൂരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button