Latest NewsNewsIndia

ഒറ്റത്തിരഞ്ഞെടുപ്പ്: 15 കൊല്ലത്തിലൊരിക്കൽ 10000 കോടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഓരോ പതിനഞ്ചുവര്‍ഷം കൂടുമ്പോഴും പുതിയ ഇലക്ട്രോണിക് വോട്ടിങ് യാത്രങ്ങൾ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടിവരിക 10,000 കോടിരൂപ. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 15 വര്‍ഷമാണ് ഇ.വി.എമ്മുകളുടെ ‘ആയുര്‍ദൈര്‍ഘ്യം’. അതിനാൽ 15 കൊല്ലത്തിലൊരിക്കൽ 10000 കോടി വേണമെന്നാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് നടപ്പിലാകുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കേ ഒരു സെറ്റ് ഇ.വി.എം. ഉപയോഗിക്കാനാകൂ. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തുന്നതെങ്കില്‍ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇ.വി.എം. യന്ത്രങ്ങള്‍ വേണ്ടിവരും. ഒന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനും മറ്റൊന്ന് നിയമസഭാ തിരഞ്ഞെടുപ്പിനും. ഒരു ഇ.വി.എം. യന്ത്രത്തിന് കുറഞ്ഞത് ഒരു ബി.യു. (ബാലറ്റ് യൂണിറ്റ്), ഒരു സി.യു.(കണ്‍ട്രോള്‍ യൂണിറ്റ്) , ഒരു വി.വി.പാറ്റ് മെഷീനുകള്‍ വേണ്ടിവരും.

യന്ത്രങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവുകള്‍ക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പുതിയ ഇ.വി.എമ്മുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, 2029-ല്‍ മാത്രമേ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മിഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button