തിരുവനന്തപുരം: മതേതര- ജനാധിപത്യ- റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വര്‍ഗീയ വാദികളാല്‍ തകര്‍ക്കപ്പെട്ടുവെന്നും അവിടെത്തന്നെ കേന്ദ്രമാക്കി പിന്നെയും വര്‍ഗീയ- രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ കഴിയുമോ എന്നറിയാൻ ഭരണനേതൃത്വത്തിന്റെ കാര്‍മികത്വത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനി സാഹിത്യ പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. പൗരസമൂഹത്തിലെ ഒരു വിഭാഗത്തെ പുറത്താക്കാന്‍ മാത്രം വഴിവെക്കുന്നതാണ് പൗരത്വഭേദഗതി. അത് ഉടന്‍ നടപ്പാക്കും എന്ന പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി ഇത്തരത്തിലുള്ള വിപത്തുകളുടെ കേളികൊട്ട് ഉയരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകുന്നത്.
‘വര്‍ഗീയതയോട് ചേരുന്നതില്‍ കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിമാനിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദുത്വ വര്‍ഗീയവാദികളാണ്. അധികാരവും പൗരോഹിത്യവും ഒന്നിച്ചാല്‍ ദുരന്ത ഫലമാണ് ഉണ്ടാവുകയെന്നതിന്റെ തെളിവാണിത്. ചില മാധ്യമങ്ങള്‍ മാത്രമാണ് ഇക്കാര്യം തുറന്ന് കാണിച്ചത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ല’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments