തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത് വൻ സ്വർണവേട്ട. ജനുവരിയിൽ മാത്രം കസ്റ്റംസ് അധികൃതർ 5.16 കോടി രൂപയുടെ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. 13 കേസുകളിലായി 8.815 കിലോഗ്രാം സ്വർണമാണ് അധികൃതർ പിടിച്ചെടുത്തത്. ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് പിടിച്ചെടുത്തതിലേറെയും.
സ്വർണക്കടത്തിന് കൂട്ടുനിന്ന വിമാനത്താവളത്തിലെ രണ്ട് ജീവനക്കാരെയും കഴിഞ്ഞ മാസം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. സ്വർണം പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ പിടിയിലായത്. സ്വർണത്തിന് പുറമേ, സിഗരറ്റ് അടക്കമുള്ള വസ്തുക്കളും വലിയ രീതിയിൽ കടത്തുന്നുണ്ട്. ഏകദേശം 25.74 ലക്ഷത്തോളം വിലമതിക്കുന്ന സിഗരറ്റുകൾ പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ പിടിയിലാക്കുന്നവരിൽ ഭൂരിഭാഗവും കാരിയർമാർ മാത്രമാണ്. ഒരുതവണ പിടിക്കപ്പെട്ടാൽ, അടുത്ത തവണ പുതിയ രീതികൾ ഉപയോഗിച്ചാണ് ഇവർ സ്വർണമടക്കമുള്ള വസ്തുക്കൾ കടത്തുന്നത്.
Post Your Comments