Latest NewsKeralaIndia

ഉറക്കം മൂന്നര മണിക്കൂര്‍, മുടക്കാതെ യോഗ, സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കില്ല: എംപിമാരോട് ദിനചര്യ വിവരിച്ച് മോദി

എംപിമാർക്കൊപ്പം പാർലമെന്റ് ക്യാന്റീനിൽ അപ്രതീക്ഷിതമായി ഭക്ഷണം കഴിക്കാൻ പ്രധാനമന്ത്രിയെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. എംപിമാരോട് കുശലം പറഞ്ഞ അദ്ദേഹം സംസാരത്തിനിടെ തന്റെ ദിനചര്യകളെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.

‘രാവിലെ വളരെ നേരത്തേ എഴുന്നേല്‍ക്കും. മൂന്നുമൂന്നര മണിക്കൂര്‍ മാത്രമാണ് ഉറക്കം. രാത്രി ജോലികഴിയുമ്പോഴാണ് കിടക്കുന്നത്. രാവിലെ യോഗ നിര്‍ബന്ധം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലളിതം. വൈകീട്ട് ഒരു ചായ നിര്‍ബന്ധം. രാത്രിഭക്ഷണം സൂര്യാസ്തമനത്തിനുമുമ്പാണ്. സൂപ്പോ മറ്റോ കഴിക്കും’ -തങ്ങളെ അദ്ഭുതപ്പെടുത്തി ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടിയ എട്ട് എം.പി.മാര്‍ കൗതുകത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിനചര്യ കേട്ടിരുന്നു.

വിവിധ വിഷയങ്ങളില്‍ സംശയങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയെ കേട്ടിരുന്നും അവര്‍ പാര്‍ലമെന്റ് സമ്മേളനം തീരുമ്പോള്‍ കിട്ടിയ അവസരം അവിസ്മരണീയമാക്കി.മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെയാണ് മോദി എംപിമാർക്കായി ഉച്ചവിരുന്നൊരുക്കിയത്. ഡൽഹിയിലെ തന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുമ്പോഴാണ് എൻ കെ പ്രേമചന്ദ്രനെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ച് എത്രയും പെട്ടെന്ന് പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്താൻ അറിയിക്കുന്നത്.

പുതിയ പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ കേന്ദ്രമന്ത്രി എൽ.മുരുകനും,വിവിധ പാർട്ടികളിലെ മറ്റ് ആറ് എംപിമാരുമുണ്ട്. അൽപ്പ സമയം കഴിഞ്ഞ് പ്രധാനമന്ത്രി കാബിനിൽ നിന്ന് പുറത്തു വന്ന് പറഞ്ഞു: ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്’.

തുടർന്ന് മോദി അവർക്കൊപ്പം ലിഫ്റ്റിൽ കയറി ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്ക് പോകുകയായിരുന്നു. അവിടെ ഒരു മേശ പ്രത്യേകം മാറ്റിയിട്ടിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് എംപിമാരും അദ്‌ഭുതത്തോടെ നോക്കി. ‘ഞാൻ ആദ്യമായാണ് ഈ കാന്റീനിൽ വരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി.”, അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ മട്ടിലായിരുന്നു മോദിയുടെ ഇടപെടലുകൾ. അദ്ദേഹം തന്റെ ഭക്ഷണ ശീലവും ദിനചര്യവും വിവരിച്ചു. രാവിലെയും ഉച്ചയ്‌ക്കും ലളിത ഭക്ഷണം. സൂര്യാസ്‌തമയം കഴിഞ്ഞ് ഭക്ഷണം കഴിക്കില്ല. മൂന്നര മണിക്കൂറിൽ കൂടുതൽ ഉറങ്ങില്ല. രാവിലെ കൃത്യമായി യോഗ. വിമാനത്തിലായാലും ഒഴിവാക്കില്ല.

2015ൽ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതും നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം അവിടത്തെ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതും ,ഭൂകമ്പം തകർത്ത കച്ച് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും, അഫ്ഗാനിസ്ഥാൻ യാത്രയുമെല്ലാം അദ്ദേഹം ഓർത്തു. പ്രധാനമന്ത്രി 45 മിനിറ്റോളം എം പിമാർക്കൊപ്പം ചെലവഴിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button