KeralaLatest NewsNews

12 ദിവസം, 200 അംഗ സംഘം: പിടികൊടുക്കാതെ ബേലൂർ മഖ്‌ന, കണ്ടാൽ ഉടൻ വെടിവെക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

മരക്കടവ്: ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരുകയാണ്. ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തന്നെയാണ് ആന ഉള്ളത്. കാടുവിട്ട് പുറത്തിറങ്ങാത്തതിനാൽ മയക്കുവെടി വയ്ക്കുന്നത് ഏറെ ശ്രമകരമായിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ തമ്മിൽ കൂടിയാലോചന നടക്കുന്നുണ്ടെന്നും വനാതിർത്തിയിൽ നിന്നും ആന പുറത്തേക്കിറങ്ങിയാൽ ഉടൻ വെടിവെയ്ക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്ക് അന്തിമമായി പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ, റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്. ആന ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാൻ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ദൗത്യത്തിന് ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ബേലൂർ മഖ്‌നയുടെ സഞ്ചാരം അതിർത്തി കടന്നായതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ആനയെ പിടികൂടാൻ ഇതുവരെ ദൗത്യസംഘത്തിന് കഴിയാതിരുന്ന പശ്ചാത്തലത്തിലാണ് ദൗത്യത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്.

അതിനിടെ, കഴിഞ്ഞ ദിവസം തിരച്ചിലിനായി ചെക്പോസ്റ്റ് കടന്ന ദൗത്യസംഘത്തെ കർണാടക സംഘം തടഞ്ഞു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ തടഞ്ഞത്. ഇതിനു പിന്നാലെ പുഴ മുറിച്ചു കടന്ന ആന വയനാട്ടിലെ പെരിക്കല്ലൂർ ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മരക്കടവ് ഭാഗത്തായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. ദൗത്യ സംഘത്തെ സഹായിക്കാനായി ഹൈദരാബാദത്തിൽ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും ഇന്നലെ വയനാട്ടിൽ എത്തിയിരുന്നു. ഇനിയുള്ള ദൗത്യങ്ങളിൽ നവാബ് അലിഖാന്റെ സേവനം പ്രയോജനപ്പെടുത്തും.

പന്ത്രണ്ടാം ദിവസവും ആനയെ പിടികൂടാത്തതിനെ തുടർന്ന് വൻ ജനരോഷമാണ് ഉടലെടുത്തിരിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായതിനാൽ കേന്ദ്രമന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ ഇന്ന് കലക്ടറേറ്റിൽ വെച്ച് പ്രത്യേക യോഗം ചേരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button