Latest NewsKerala

സത്യനാഥന്റെ കൊലയില്‍ മറ്റാര്‍ക്കും പങ്കില്ല, പ്രതി സിപിഎം മുന്‍ ബ്രാഞ്ച് അംഗം: സ്ഥിരീകരിച്ച് പൊലീസ്

കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി സിപിഎം മുന്‍ ബ്രാഞ്ച് അംഗം അഭിലാഷ് തന്നെയെന്ന് പൊലീസ്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ആക്രമിച്ചത് കത്തി ഉപയോഗിച്ചെന്നും വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമെന്നും പൊലീസ് അറിയിച്ചു. സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

സത്യനാഥന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും. അതേസമയം, പാർട്ടിക്കുള്ളിൽ ഉണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നുമാണ് പ്രതി നല്‍കിയ മൊഴി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു.

കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button