KeralaLatest NewsIndia

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി: കേന്ദ്രനിർദ്ദേശം നടപ്പിലാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസ്സാക്കണമെന്ന കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള നിർദ്ദേശം കേരളം വീണ്ടും തള്ളി. കേന്ദ്ര നിർദേശം കേരളത്തിൽ ഇക്കൊല്ലം നടപ്പാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദേശമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികഞ്ഞിരിക്കണമെന്നത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വീണ്ടും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രം അയച്ചെന്നു പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം പൂർണമായി ഇവിടെ നടപ്പാക്കാൻ സാധിക്കില്ല. പല നിർദേശങ്ങളിലും വിയോജിപ്പുണ്ട്. മുൻപും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. പ്രായപരിധി 6 വയസ്സാക്കണമെന്ന നിർദേശം പെട്ടെന്നു നടപ്പാക്കിയാൽ പ്രത്യാഘാതങ്ങളുണ്ടാകാം. വിദ്യാഭ്യാസ കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദേശമാണ്. ഇതു നടപ്പാക്കണമെന്ന് 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്തി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചത്. മാറ്റം വരുത്തി മാർഗരേഖ പ്രസിദ്ധീകരിക്കണമെന്നും കത്തിലുണ്ട്.

14 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരുന്ന അധ്യയനവർഷം മുതൽ ഇതു നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 3–6 വയസ്സ് നഴ്‌സറി, കെജി തലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button