KeralaLatest News

നാലിടത്തുവെച്ച് ക്രൂരമർദ്ദനം, മുറിയിൽ ഉറങ്ങുകയായിരുന്ന സഹപാഠിയെ വിളിച്ചുണർത്തി മർദ്ദിച്ചത് കാണിച്ചു കൊടുത്തു ഭീഷണി

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമെറ്ററി തുടങ്ങി നാലു സ്ഥലങ്ങളിൽ വെച്ചാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ബെൽറ്റുകൊണ്ട് ഒട്ടേറെത്തവണ മർദിച്ചു, ചവിട്ടി താഴെയിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദിച്ചു. മുറിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന മറ്റൊരു വിദ്യാർഥിയെ വിളിച്ചുണർത്തി. ഇങ്ങനെയായിരിക്കും സംഭവിക്കുക എന്ന് മുന്നറിയിപ്പുനൽകുന്ന രീതിയിൽ മർദിക്കുന്നത് കാണിച്ചുകൊടുത്തു.

സിദ്ധാർഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി നിർബന്ധിച്ച് അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിക്കുകയും ചെയ്തു. പുറത്തുപറയരുതെന്ന് വിദ്യാർഥികളെ അക്രമിസംഘം ഭീഷണിപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദനമാണ് നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. മൊഴിയെടുത്ത അധ്യാപകർപോലും സംഭവം കേട്ടതിന്റെ ഷോക്കിൽനിന്ന് മുക്തരായിട്ടില്ല.

അത്രയ്ക്ക് നടുക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നാണ് റിപ്പോർട്ട് തയ്യാറാക്കിയ സംഘം പറഞ്ഞത്. അതേസമയം, സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഫെബ്രുവരി 18നാണ് സിദ്ധാർഥനെതിരെ കോളേജിന് പരാതി കിട്ടിയത്. ഇന്റേർണൽ കംപ്ലെയ്ൻ്റ്സ് കമ്മറ്റിക്ക് പരാതി കൈമാറിയത് 20നാണ്. എന്നാൽ സിദ്ധാർത്ഥിൻ്റെ മരണശേഷം ലഭിച്ച ഈ പരാതി കെട്ടിച്ചമച്ചതെന്നാണ് സംശയം ഉയരുന്നത്.

ഫെബ്രുവരി 14ന് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. ഈ സംഭവത്തിന്റെ പേരിലാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയതും മർദിച്ചതും. സിദ്ധാർഥൻ മരിച്ചിട്ടും പരാതി കമ്മിറ്റി പരിശോധിക്കുകയായിരുന്നു. എന്നാൽ ആരോപിതനായ സിദ്ധാർത്ഥിന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ഐസിസി റിപ്പോർട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button