KeralaLatest News

കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ അമലിന്റെ പേരിൽ കേസെടുത്തു

പയ്യോളി: കൊയിലാണ്ടി ആര്‍. ശങ്കര്‍ കോളേജിൽ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ വിചാരണയ്ക്കും ക്രൂരമായ മർദ്ദനത്തിനും ഇരയായ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി സി.ആര്‍. അമലിന്റെ പേരില്‍ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാര്‍ച്ച് ഒന്നിന് അമലിനെ ആക്രമിച്ചശേഷം നാലിന് അനുനാഥ് നല്‍കിയ പരാതിയിലാണ് അമല്‍ പ്രതിയാകുന്നത്.

തന്റെ മൂക്കിടിച്ച് പരിക്കേല്‍പ്പിച്ചെന്ന അമലിന്റെ പരാതിയില്‍ പറയുന്ന ആളാണ് എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥ്. അതേസമയം അമലിനെതിരേ അനുനാഥ് ഉന്നയിക്കുന്ന സംഭവം നടന്നത് ഫെബ്രുവരി 21-ന് ആണ്. റാഗിങ്ങുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയിലാണ് അന്ന് അനുനാഥിന് മര്‍ദനമേല്‍ക്കുന്നത്. ഇതിന്റെപേരില്‍ പോലീസിലും കോളേജിലും അന്ന് അനുനാഥ് നല്‍കിയ പരാതിയില്‍ അമല്‍ പ്രതിയല്ല. മൂന്നുപേര്‍ക്കെതിരേയായിരുന്നു അനുനാഥിന്റെ പരാതി.

മാര്‍ച്ച് നാലിന് കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ്‌ചെയ്ത അഞ്ചുപേരില്‍ ആ മൂന്ന് വിദ്യാര്‍ഥികളാണുള്ളത്. രണ്ടുപേര്‍ അമല്‍ നല്‍കിയ പരാതിയിലുള്ളവരും. ഇതില്‍ ഒരാള്‍ അനുനാഥാണ്. ആദ്യത്തെ സംഭവത്തിനുശേഷം കോളേജിനെ കലുഷിതമാക്കിയ, അമലിനെതിരായ ആക്രമണത്തിനുശേഷം രണ്ടാഴ്ചയാകുമ്പോഴാണ് കോളേജ് അധികൃതര്‍ നടപടിസ്വീകരിക്കുന്നതും.

അനുനാഥിനെ മര്‍ദിച്ച സംഭവത്തിലെ സൂത്രധാരന്‍ അമലാണെന്ന് പറഞ്ഞാണ് 25-ഓളം എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ വിചാരണയ്ക്കും മര്‍ദനത്തിനും അമല്‍ ഇരയായത്. ഈ സംഭവത്തില്‍ താനുണ്ടെങ്കില്‍ എന്തുകൊണ്ട് അന്നത്തെ പരാതിയില്‍ തന്റെ പേര് വന്നില്ലെന്നാണ് അമല്‍ ചോദിക്കുന്നത്. സംഭവസ്ഥലത്തെ സി.സി.ടി.വി. ക്യാമറ പരിശോധിക്കാമെന്നും പറയുന്നു. കോളേജില്‍ നല്‍കിയ പഴയപരാതി പിന്‍വലിച്ചാണ് അമല്‍ അടക്കമുള്ള കൂടുതല്‍പേര്‍ക്കെതിരേ എസ്.എഫ്.ഐ. നേതാവ് കോളേജ് പ്രിന്‍സിപ്പലിന് പരാതിനല്‍കിയിട്ടുള്ളത്. ഈ പരാതിയും സ്വീകരിക്കപ്പെട്ടു.

എല്ലാ പരാതികളിലും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് അധികൃതര്‍ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. വി.എസ്. അനിതയുടെ നേതൃത്വത്തിലാണ് കമ്മിഷന്‍. അമലിന്റെ പരാതിയില്‍ ലഘുവായ വകുപ്പുകള്‍ ചേര്‍ത്താണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെപേരില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. അമലിനെതിരായ ആക്രമണം ആശുപത്രിരേഖകളില്‍ അപകടമാക്കി മാറ്റിയതിലും പോലീസ് അന്വേഷണം നടന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button