Latest NewsKeralaIndia

‘ബിജെപിയോ പ്രധാനമന്ത്രിയോ ഒന്ന് പറഞ്ഞാൽ അത് കല്ലിൽ കൊത്തിയത് പോലെ’, സി.എ.എ. കേരളത്തിലും നടപ്പാക്കും- അമിത് ഷാ

ഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി നേതാക്കള്‍ അധികാരത്തിലെത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

‘നരേന്ദ്രമോദി സര്‍ക്കാരാണ് സി.എ.എ കൊണ്ടുവന്നത്. അത് പിന്‍വലിക്കാന്‍ സാധ്യമല്ല. ഭേദഗതിയെ കുറിച്ച് രാജ്യമെങ്ങും ബോധവല്‍ക്കരണം നടത്തുമെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.കേരളത്തിലും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതിൽ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തയാറല്ല, സിഎഎ ഒരിക്കലും പിന്‍വലിക്കില്ല,’ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

വിവാദമായ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. അധികാരത്തിൽ വന്നാൽ നിയമം റദ്ദാക്കുമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് അവര്‍ക്കു തന്നെ അറിയാം എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

‘ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ക്ക് വരെ അറിയാം. പൗരത്വ ഭേദ​ഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഇത് റദ്ദാക്കുക അസാധ്യമാണ്. പൗരത്വ ഭേദ​ഗതി നിയമം റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ഇടം ഇല്ലാത്തവിധം ഞങ്ങൾ രാജ്യമാകെ നിയമത്തെ കുറിച്ച് ബോധവൽക്കരണം നടത്തും.’ അമിത് ഷാ പറഞ്ഞു.

വിവാദ നിയമത്തിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കുകയാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ അമിത് ഷാ പരിഹസിച്ചു തള്ളി. ‘പ്രതിപക്ഷത്തിന് വേറെ പണിയില്ല, ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചരിത്രമാണ് അവർക്കുള്ളത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ചരിത്രം വേറെയാണ്. ബിജെപിയോ പ്രധാനമന്ത്രിയോ എന്തെങ്കിലും പറഞ്ഞാൽ അത് കല്ലിൽ കൊത്തിവെച്ചത് പോലെയാണ്. മോദി നൽകിയ എല്ലാ വാ​ഗ്ദാനങ്ങളും പാലിക്കപ്പെടും’- അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി പൗരത്വ ഭേദ​ഗതി നിയമം ഉപയോഗിക്കുകയാണെന്ന ആരോപണവും അമിത് ഷാ തള്ളി. ‘സർജിക്കൽ സ്‌ട്രൈക്കുകളിലും വ്യോമാക്രമണങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നുകരുതി ഞങ്ങൾക്ക് തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ കഴിയുമോ?’ അമിത് ഷാ ചോദിച്ചു.

സിഎഎ എന്തുകൊണ്ട് നടപ്പാക്കുന്നുവെന്നും തീരുമാനത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ലക്ഷ്യം സുതാര്യമാണ്. പാകിസ്ഥാന്‍, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുമുള്ള പ്രതിബദ്ധത പാർട്ടി 2019 ലെ പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധം ശക്തമാണ്. കേരളവും തമിഴ്നാടും ബം​ഗാളും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന നിലപാടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button